ന്യൂദല്‍ഹി: സബ് കാ സാഥ്, സബ്കാ വികാസ് (എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം) എന്ന മന്ത്രവുമായാണ് 2014ല്‍ പാര്‍ലമെന്റിന്റെ പടിക്കല്‍ മുട്ടുകുത്തി വന്ദിച്ച് മോദി സര്‍ക്കാര്‍ അധികാരമേറ്റത്. ഈ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചപ്പോഴും നിറഞ്ഞുനിന്നത് സര്‍വമേഖലകളിലേക്കും കടന്നെത്തുന്ന വികസന മന്ത്രം തന്നെ. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസമേകുന്ന പദ്ധതികള്‍ പ്രഖ്യാപിച്ച് ആത്മവിശ്വാസത്തോടെയാണ് മോദിയും സംഘവും തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങുന്നത്.
പീയൂഷ് ഗോയല്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കെ സമൂഹമാധ്യമങ്ങളില്‍ താരമായത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍. ലോക്സഭയില്‍ പ്രതിപക്ഷ നിരയില്‍ നിരാശരായി ഇരിക്കുന്ന രാഹുലിന്റെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും കെ.സി. വേണുഗോപാലിന്റെയും ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പടര്‍ന്നുപിടിച്ചു.
കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ നിരാശയും ഒപ്പിയെടുത്തതായിരുന്നു ട്രോളുകളായി പ്രവഹിച്ച ആ ഫോട്ടോ. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളിലും നിരാശ നിറഞ്ഞുനിന്നു. ദരിദ്രര്ക്കൊപ്പമാണെന്ന കോണ്‍ഗ്രസ്സിന്റെ മുദ്രാവാക്യം ബിജെപി കടമെടുത്തുവെന്ന മുന്‍ ധനമന്ത്രി ചിദംബരത്തിന്റെ പ്രതികരണം ബജറ്റ് ദരിദ്രര്‍ക്ക് വേണ്ടിയുള്ളതാണെന്ന സാക്ഷ്യപ്പെടുത്തലായി. തുക കുറഞ്ഞുപോയെന്ന പരാതിയാണ് രാഹുല്‍ ഉന്നയിച്ചത്. പൊതുവെ മോദിക്കെതിരെ കടുത്ത ആക്രമണമുതിര്ക്കാറുള്ള മമത ഉള്‍പ്പെടെയുള്ളവര്‍ നിശ്ശബ്ദത പാലിച്ചു.
കര്‍ഷക വിരുദ്ധരെന്ന പ്രചാരണമാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് പൊതുതെരഞ്ഞെടുപ്പില്‍ ഉന്നയിക്കാനിരുന്നത്. കിസാന്‍ സമ്മാന്‍ നിധിയിലൂടെ ഇതിന്റെ മുനയൊടിച്ചു. കാര്‍ഷിക കടം എഴുതിത്തള്ളുന്നത് പോലുള്ള ജനപ്രിയ തീരുമാനങ്ങളുടെ ആനുകൂല്യങ്ങള്‍ പോലും ഏതാനും കര്‍ഷകര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍ 12 കോടി കര്‍ഷകര്‍ക്ക് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് ആദ്യ ഗഡു കര്‍ഷകരുടെ അക്കൗണ്ടിലെത്തും. അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഇനി അതിന്റെ ആവശ്യമുണ്ടാകില്ല.
പ്രസംഗം ആരംഭിക്കുന്നതിന് മുന്‍പ് പ്രതിപക്ഷം ബഹളമുണ്ടാക്കിയെങ്കിലും പിന്നീട് നിശ്ശബ്ദരായി. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ അവസരം ലഭിച്ചില്ല. അവതരണത്തിലുടനീളം ഭരണകക്ഷി അംഗങ്ങള്‍ ആവേശഭരിതരായിരുന്നു. നികുതിയിളവ് പ്രഖ്യാപനത്തെ ‘മോദി മോദി’ വിളികളോടെയാണ് അവര്‍ വരവേറ്റത്. ഏതാനും മിനിട്ട് അവതരണം നിര്‍ത്തിവെക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: