കൊച്ചി: ചിലയിടങ്ങളില്‍ ഇപ്പോഴും ശേഷിക്കുന്ന ജാതിചിന്ത, മതദ്വേഷം, പ്രാദേശികത, ലിംഗഭേദം തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ വിദ്യാഭ്യാസത്തിലൂടെ ഇല്ലാതാക്കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു.
പുരോഗതിയുടെ പേരില്‍ തായ്വേരുകളായ സംസ്കാരവും സമ്പ്രദായങ്ങളും മറന്നുകളയരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയും വിദ്യാര്‍ഥികള്‍ക്ക് പ്രൊഫ. കെ.വി. തോമസ് എംപിയുടെ സംരംഭമായ വിജ്ഞാന് വീഥിയുടെ ഇ റീഡര്‍ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം തൊഴിലിനുമാത്രമല്ല, വിജ്ഞാനം ആര്‍ജിക്കാനും വ്യക്തിയുടേയും രാജ്യത്തിന്റേയും വികാസത്തിനും ശാക്തീകരണത്തിനും കൂടിയാണ്. അദ്ദേഹം പറഞ്ഞു.യുവാക്കള്‍ക്ക് വിദ്യാഭ്യാസം സമഗ്ര വളര്‍ച്ചയ്ക്കുള്ള വഴിയാണ്. മൂല്യവത്തും നൈതികവുമായ വിദ്യാഭ്യാസം നേടണം. മതം വ്യക്തിപരമാണ്. എന്നാല്‍ സംസ്കാരം, ജീവിതരീതി, സമ്പ്രദായം എന്നിവ സംരക്ഷിച്ചുകൊണ്ടാകണം പുരോഗതി.
ഭാഷയും വേഷവും മറ്റു പലതും വ്യത്യസ്തമാണെങ്കിലും ഇന്ത്യ ഒന്നാണ്, ഇന്ത്യക്കാര്‍ ഒന്നാണ്. അമ്മ, മാതൃഭാഷ, മാതൃരാജ്യം, ജന്മഭൂമി, ഗുരു ഒരിക്കലും മറക്കരുത്, ഉപേക്ഷിക്കരുത്. മാതൃഭാഷയാണ് ഏറ്റവും മുഖ്യം. അടിസ്ഥാന വിദ്യാഭ്യാസം മാതൃഭാഷയിലാകണം. വിദേശ രാജ്യത്തലവന്മാര്പോലും അവരുടെ മാതൃഭാഷയിലാണ് ഇന്ത്യയില്‍ വന്നാല്‍ സംസാരിക്കാറ്. ഉപരാഷ്ട്രപതി പറഞ്ഞു.
ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം അധ്യക്ഷനായി. നിലവാരമായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാവി നിശ്ചയിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഫാ. ജെ. പ്രശാന്ത് പാലയ്ക്കാപ്പിള്ളില്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ.വി. തോമസ് എംപി സംസാരിച്ചു. ഏഴ് വിദ്യാലയങ്ങള്‍ക്ക് ഉപരാഷ്ട്രപതി ഇ റീഡര്‍ സമ്മാനിച്ചു. ഹൈബി ഈഡന് എംഎല്‍എ, മേയര്‍ സൗമിനി ജെയിന്, സിഎംഐ ജനറല്‍ ഡോ. പോള്‍ അച്ചാണ്ടി, എംജി സര്‍വകലാശാലാ വിസി: പ്രൊഫ. സാബു തോമസ്, സ്റ്റാഫ് സെക്രട്ടറി പ്രൊഫ. സിബി.കെ.ഐ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: