പൂനെ: ഭീം കൊേറഗാവ് കലാപക്കേസില്‍ മാവോയിസ്റ്റ് സഹയാത്രികനായ അധ്യാപകന് ആനന്ദ് തെല്‍ തുംഡെയെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നിന്ന് മടങ്ങുമ്പോള്‍ പുലര്‍ച്ചെ മുംബൈ വിമാനത്താവളത്തിലാണ് അറസ്റ്റ്.
കലാപത്തിന് വഴിയൊരുക്കിയ, 2017 ഡിസംബര്‍ 31ന് എല്‍ഗാര്‍ പരിഷത്ത് സംഘടിപ്പിച്ച മാവോയിസ്റ്റ് ഭീകരരുമായി അടുത്ത ബന്ധമുള്ളയാളാണ് തെല്‍ തുംഡെയെന്ന് പോലീസ് വ്യക്തമാക്കി. സര്‍ക്കാരിനെ അട്ടിമറിക്കാനും വര്‍ഗീയ കലാപമുണ്ടാക്കാനും സംഘര്‍ഷം സൃഷ്ടിക്കാനുമായിരുന്നു എല്‍ഗാര്‍ പരിഷത്തെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
പരിഷത്തിലെ പ്രകോപനപരമായ പ്രസംഗങ്ങളാണ് 2018 ജനുവരി ഒന്നിനുണ്ടായ കലാപത്തിന് കാരണം. കേസില്‍ നഗര മാവോയിസ്റ്റുകളായ ഒന്‍പതു പേര് നേരത്തെ അറസ്റ്റിലായിരുന്നു. തെല്തുംഡ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച യുഎപിഎ കോടതി തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്.
നാലാഴ്ച (ഫെബ്രുവരി 11 വരെ) അറസ്റ്റ് തടഞ്ഞ് ജനുവരി 14ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്നും അതിനാല്‍ അറസ്റ്റ് കോടതിയലക്ഷ്യമെന്നുമാണ് തെല്തുഡെയുടെ വാദം. എന്നാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കാന് മാത്രമാണ് കോടതി സമയം നല്‍കിയതെന്നും അപേക്ഷ തള്ളിയതിനാലാണ് അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: