ന്യൂദല്‍ഹി: വായ്പ എഴുതി തള്ളുമെന്ന് പറഞ്ഞ് രാജ്യത്തെ കര്‍ഷകരെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷമായി കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഉന്നമനത്തിന് വേണ്ടിയാണ് ശ്രമിച്ചത്.
എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരെ തെറ്റിദ്ധരിപ്പിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്നും മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ താക്കൂര്‍ നഗറില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടക്കാല ബഡ്ജറ്റ് പ്രഖ്യാപനം പ്രകാരം 6000 രൂപയാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്താന്‍ പോവുന്നത്. കാര്‍ഷിക വികസനത്തിന് അവര്‍ക്ക് ഈ പണം ഉപയോഗിക്കാം. കര്‍ഷകരുടെയും മധ്യവര്‍ഗങ്ങളുടെയും ഉന്നമനത്തിനായി നീതി പൂര്‍വ്വമായ നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതെന്നും മോദി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് മോദി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന് ശേഷം പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലേക്കും ചിതറി പോയ അമുസ്ലിങ്ങളില് പലരും രാജ്യത്തേക്ക് തിരിച്ചു വന്നിട്ടുണ്ട്. അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനെ കുറിച്ചും മോദി ചടങ്ങില്‍ സംസാരിച്ചു.
മോദിയുടെ വാക്കുകള്‍ കരഘോഷത്തോടെ സ്വീകരിച്ച സദസ്യരോട് ‘നിങ്ങള്‍ക്ക് ബി.ജെ.പിയോടുള്ള സ്നേഹം കണ്ട് പരിഭ്രാന്തി മൂത്താണ് ദീദി, സംസ്ഥാനത്ത് അതിക്രമം അഴിച്ചുവിടുന്നതെന്നും നിരപരാധികളെ ഇല്ലായ്മ ചെയ്യുന്നതെന്നും മോദി പറഞ്ഞു.
ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആസൂത്രിത അക്രമമാണ് നടക്കുന്നതെന്നും അതിന് പിന്നില്‍ മമ്ത ബാനര്‍ജിയാണെന്നും മോദി ആരോപിച്ചു. ജനങ്ങള്‍ക്ക് ബിജെപിയോടുള്ള ഇഷ്ടം കാരണം പരിഭ്രാന്തിയിലാണ് ബംഗാള്‍ മുഖ്യമന്ത്രിയെന്നും മോദി പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: