ആധുനിക മതേതര, വര്‍ഗീയ സമവാക്യങ്ങള്‍ നമ്മളെ എങ്ങോട്ടാണാവോ നയിക്കുന്നത്! അടിസ്ഥാന സാംസ്കാരിക മൂല്യങ്ങളെ തിരിച്ചറിയാതെയുള്ള യാത്ര നമുക്കിടയില്‍ തുടങ്ങിയിട്ടു കാലം കുറെയായി. പക്ഷേ, സീമാതീതമായ അപകടത്തിലേക്ക് അതു നീങ്ങുന്നതായുള്ള സൂചനകള്‍ അടുത്തകാലത്താണു കാണുന്നത്. ഒരു രാഷ്ട്രത്തെ തകര്‍ക്കാന്‍ സംസ്കാരവും സംസ്കാരത്തെ തകര്‍ക്കാന്‍ ഭാഷയും തകര്‍ത്താല്‍ മതിയെന്നു പറയാറുണ്ട്. ഭാരതത്തില്‍ നടന്നു വരുന്ന അത്തരം പ്രവര്‍ത്തനങ്ങള്‍ പുതിയ മാനങ്ങളിലേയ്ക്ക് എത്തുകയാണ്.
ബൃഹദാരണ്യകോപനിഷത്തിലെ, ‘അസതോമാ സദ്ഗമയ’ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന കേന്ദ്രീയവിദ്യാലയങ്ങളില്‍ വിലക്കണമെന്നാവശ്യപ്പെട്ട് വിനായക് ഷാ എന്നൊരു മതേതരക്കാരന് വക്കീല്‍ സുപ്രീംകോടതിയില്‍ പരാതി കൊടുത്തിരിക്കുന്നു. കേന്ദ്രീയ വിദ്യാലയങ്ങള്‍ മതേതരമാണെന്നും അതുകൊണ്ട് മതാധിഷ്ഠിതമായ പ്രാര്‍ത്ഥനകള്‍ നിഷിദ്ധമാണെന്നുമാണത്രെ ഷായുടെ വാദം.
‘തിന്മയില് നിന്നു നന്മയിലേയ്ക്കും ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കും മരണത്തില്‍ നിന്ന് അമര്‍ത്യതയിലേക്കും നയിക്കേണമേ’ എന്ന ഈ പവിത്രമായ പ്രാര്‍ത്ഥനയുടെ സാരാംശത്തില്‍ എന്തു വര്‍ഗ്ഗീയതയാണ് ഈ വക്കീല്‍ കണ്ടെത്തിയത് എന്നു മനസ്സിലാകുന്നില്ല. ഹൈന്ദവരുടെ തത്വസംഹിതകളിലൊന്നായ ബൃഹദാരണ്യകോപനിഷത്തിലുള്ള പ്രാര്ത്ഥനാശ്ലോകമായതുകൊണ്ടാണോ അതോ, ആ ശ്ലോക രചനയ്ക്കുപയോഗിച്ചത് സംസ്കൃത ഭാഷയായതുകൊണ്ടാണോ അതു വര്ഗീയമായത്? വ്യക്തമല്ല. അതുപ്രസരിപ്പിക്കുന്ന പ്രകാശത്തില്‍ നിന്നു നമ്മേ ഇരുളിലേയ്ക്കു നയിക്കാനായിരിക്കുമോ ശ്രമം? വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും കാവ്യങ്ങളുമെല്ലാം കരുതിവച്ചിരിക്കുന്ന സന്ദേശങ്ങള്‍ പ്രപഞ്ചത്തെ നല്ലതിലേയ്ക്കു നയിക്കാനുള്ളതാണ്. നോവല്‍ വായിക്കുംപോലെ അവയെ വ്യാഖ്യാനിക്കാന്‍ പുറപ്പെടുന്നതാണ് പലപ്പോഴും പ്രശ്നമുണ്ടാക്കുന്നത്.
ഷായുടെ വാദം മുഖവിലക്കെടുത്താല്‍, ഭാരതത്തില്‍ നിലവിലുള്ള സര്‍വ്വ മുദ്രാവാചകങ്ങളും വിലക്കു നേരിടേണ്ടി വരുമല്ലൊ. എല്‍ഐസി ഉപയോഗിക്കുന്ന ‘യോഗക്ഷേമം രഹാമ്യഹം’, കാലിക്കറ്റ് സര്‍വകലാശാല ഉപയോഗിക്കുന്ന ‘നിര്‍മ്മായ കര്‍മ്മണാ ശ്രീ’ എന്നിങ്ങനെ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ നിന്ന് കടംകൊണ്ടവ ഒട്ടേറെയുണ്ട്. മുന്‍പ്, ഒന്നാംക്ലാസിലെ കുട്ടികള്‍ക്ക് പഠിക്കാനുണ്ടായിരുന്ന, ‘വാനില്‍ പറക്കുന്ന ചെമ്പരുന്തേ, നീയുണ്ടോ മാമാങ്കവേല കണ്ടു’ എന്ന നിര്‍ദ്ദോഷമായ പദ്യശകലത്തിലെ, ‘മാമാങ്കം’ എന്ന പദത്തില്‍ വര്‍ഗ്ഗീയത ദര്‍ശിച്ച് ആ പദ്യശകലത്തെ വികലമാക്കിത്തീര്ത്ത അതേ കണ്ണുകള്‍തന്നെയാണ് ഈ ഉപനിഷദ് ശ്ലോകത്തില്‍ വര്‍ഗ്ഗീയത കാണാന്‍ ഷാ കടമെടുത്തിരിക്കുന്നത്.
പ്രാര്ത്ഥനയായാലും തത്വചിന്തയായാലും സനാതനധര്‍മ്മത്തില്‍ നിന്നകന്നുനിന്നുകൊണ്ട് ഒരു നിലനില്പ് സാധ്യമല്ല എന്നുള്ളതാണ് ഷായെപ്പോലുള്ളവര്‍ മനസ്സിലാക്കേണ്ട വാസ്തവം. കാരണം, അത്രയ്ക്ക് സമ്പന്നവും അനാദിയുമാണ് സനാതനമതവും അതിന്റെ തത്വസംഹിതകളും. യജുര്വ്വേദത്തിലുള്ള ശ്വേതാശ്വതരോപനിഷത്തിലെ, ഈ ശ്ലോകം നോക്കൂ:
‘ഏകോ ദേവ: സര്‍വ്വഭൂതേഷു ഗൂഢ: സര്‍വ്വവ്യാപീ സര്‍വ്വഭൂതാന്തരാത്മാ
കര്മ്മാധ്യക്ഷ: സര്‍വ്വഭൂതാധിവാസ: സാക്ഷി ചേതാ കേവലോ നിര്‍ഗ്ഗുണശ്ച. (അദ്ധ്യായം 6 മന്ത്രം 11)
സര്‍വ്വഭൂതങ്ങളിലും ഗൂഢമായി വര്‍ത്തിക്കുന്നവനും എല്ലായിടങ്ങളിലും വ്യാപിച്ചിരിക്കുന്നവനും എല്ലാ ചരാചരങ്ങളുടെയും അന്തരാത്മാവായിരിക്കുന്നവനും പ്രപഞ്ചകര്‍മ്മങ്ങളുടെ ആവിഷ്ക്കര്‍ത്താവായി സര്‍വ്വഭൂതങ്ങളിലും അധിവസിക്കുന്നവനും സകലതിനും സാക്ഷിയും ചേതനയും കേവലനും ആയ ദൈവം ഏകനാകുന്നു എന്നാണ് അര്‍ത്ഥം.
ദൈവം ഒന്നേയുള്ളൂ എന്ന ചിന്താസരിണിയിലൂടെ ചരിക്കുന്ന മതങ്ങളെല്ലാംതന്നെ ഹിന്ദുമതത്തിന്റെ ഈ വിശിഷ്ടതത്വത്തെത്തന്നെയാണല്ലൊ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഹൈന്ദവ ഗ്രന്ഥങ്ങളില്‍ സംസ്കൃത ഭാഷയില്‍ മുമ്പുതന്നെ എഴുതപ്പെട്ടിട്ടുള്ളതുകൊണ്ട് ഈ വിശ്വാസമുപേക്ഷിക്കാന്‍ പ്രസ്തുത മതക്കാര്‍ തയ്യാറാകണമെന്നു പറയുന്നത് മൗഢ്യമെന്നേ പറയാനുള്ളൂ. അതെന്താണ് വിനായക ഷായെപ്പോലുള്ളവര്‍ മനസ്സിലാക്കാത്തത്? എല്ലാ മതത്തിലെയും നല്ല ആശയങ്ങള്‍ പരസ്പരം കൊണ്ടും കൊടുത്തും വളരുന്നത് സമുദായത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് നമ്മള് തിരിച്ചറിയേണ്ടേ?
‘ഘടം ഭിത്വാ പടം ഛിത്വാ മാതരം പ്രഹരóപി
യേനകേന പ്രകാരേണ പ്രസിദ്ധ പുരുഷോ ഭവേത്’ എന്നുണ്ട്.
കുടം ഉടച്ചിട്ടായാലും സ്വന്തം ഉടുതുണി വലിച്ചു കീറിയിട്ടായാലും അമ്മയെ തിയിലിട്ടായാലും ഏതെങ്കിലും ഒരു പ്രകാരത്തില്‍ മനുഷ്യന് പ്രശസ്തി തേടുന്നു എന്നു സാരം. പ്രശസ്തിക്കുവേണ്ടിയുള്ള അന്ധമായ ഓട്ടമത്സരം.
വിനായക് ഷായും പ്രസിദ്ധിയിലേക്കുള്ള എളുപ്പവഴി തേടി പുറപ്പെട്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയാല്‍ മതി. ഇതിനു മുമ്പ് ശബരിമലയില്‍, രഹന ഫാത്തിമയും തൃപ്തി ദേശായിയും കനകദുര്‍ഗ്ഗയും, ബിന്ദുവുമെല്ലാം പയറ്റി വിജയിച്ച വഴിയാണെല്ലൊ അത്. അവര്‍ക്ക് പിന്‍ഗാമികളില്ലാതെ പോകരുതല്ലൊ.
ഭാരത സംസ്കാരത്തില്‍ സൂക്തങ്ങള്ക്കുമാത്രമല്ല ആചാരങ്ങള്‍ക്കും ജീവിത ക്രമത്തിനും തന്നെ വലിയ അര്‍ഥതലങ്ങളുണ്ട്. ഈയിടെ ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറക്കാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ നടന്ന ഒരു സംഭവമാണ് ഓര്‍മ്മയില്‍ വരുന്നത്. ആ വിമാനത്തിന്റെ പൈലറ്റ് പ്രദീപ് കൃഷ്ണന് കോക്ക്പിറ്റ് വിട്ട് യാത്രക്കാര്‍ക്കിടയിലേക്ക് നടന്നുവന്നു. യാത്രക്കാര്‍ക്കിടയിലുണ്ടായിരുന്ന ഒരു സ്ത്രീയുടെ അടുത്തെത്തി അവരുടെ കാലുതൊട്ടു വന്ദിച്ച് അദ്ദേഹം കോക്ക്പിറ്റിലേക്കു തിരിച്ചു നടന്നു. പ്രദീപ് കൃഷ്ണന്റെ അമ്മയായിരുന്നു ആ യാത്രിക. തന്റെ കന്നിപ്പറക്കലിനു മുമ്പ് അമ്മയുടെ കാല്‍തൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങുകയെന്ന ഭാരതീയ ശീലമാണ് അദ്ദേഹം അനുവര്‍ത്തിച്ചത്. മാതൃകാപരമായ ഇത്തരം പ്രവര്‍ത്തികളിലൂടെയും ശ്രദ്ധ പിടിച്ചുപറ്റാം. മുമ്പ്പറഞ്ഞതും ഇതും തമ്മില്‍ നിലവാരത്തില്‍ വലിയ അന്തരമുണ്ടെന്നു മാത്രം. പ്രദീപ് കൃഷ്ണന്റെ പ്രവര്‍ത്തിക്ക് ആത്മാര്‍ഥതയുടെ പരിവേഷമുണ്ടായിരുന്നു. മഹത്തായ പൈതൃകത്തിന്റെ തുടര്‍ച്ചയായിരുന്നു അത്. രഹന അടക്കമുള്ളവരുടെ ചെയ്തികളില്‍ പുരണ്ടതു കൃത്രിമത്തത്തിന്റെയും കാപട്യത്തിന്റെയും കറയായിരുന്നു.
ഈ പൈതൃകത്തെ നശിപ്പിക്കാനുള്ള അഭിനവ നവോത്ഥാന നാടകങ്ങള്‍ അങ്ങു സുപ്രീംകോടതി വരെ എത്തിയിരിക്കുന്നു. ഇത്തരക്കാര്‍ മനസ്സില്‍ പോറ്റുന്ന സംസ്ക്കാരത്തിന്റെ മാനദണ്ഡങ്ങള്‍ വിഭിന്നമാണ്. അക്ഷരം പഠിപ്പിച്ച അദ്ധ്യാപികയ്ക്ക് ശവമാടം തീര്‍ത്ത് പുഷ്പചക്രവും വച്ച് യാത്രയയപ്പ് നടത്തുന്നത് ശീലമാക്കിയവരാണവര്‍. താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേദനിച്ച ദിവസങ്ങളില്‍ ഒന്നായിരുന്നു അതെന്നാണ് 2016 മാര്‍ച്ച് 31ന് സേവനത്തില്‍ നിന്ന് വിരമിച്ച ഡോ. ടി.എന്‍. സരസു എന്ന ആ അദ്ധ്യാപിക പറഞ്ഞത്.
സ്ത്രീകള്‍ കുളിച്ച് ഈറനുടുത്ത് അമ്പലനടയിലെത്തുന്നത് തങ്ങളുടെ നനഞ്ഞ ശരീരസൗന്ദര്യം ആണുങ്ങളെ കാണിക്കാനാണ് എന്നല്ലേ നമ്മുടെ വനിതാ മന്ത്രി പറഞ്ഞത്. നയിക്കുന്നവര്ക്കൊപ്പമല്ലേ നയിക്കപ്പെടുന്നവര് നടക്കൂ.
സേതു എം.നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: