അബുദാബി: ആദ്യ കിരീടം ആധികാരികം. 2022 ഫിഫാ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഖത്തര്‍ ആദ്യ പടി അവിസ്മരണീയമാക്കി. ഫുട്ബോളില്‍ പുതിയ സ്വപ്നങ്ങളുമായി പിച്ചവച്ചു തുടങ്ങിയ ഖത്തര്‍ ഇന്ന് സ്വര്‍ണത്തെക്കാള്‍ പകിട്ടോടെ തിളങ്ങുന്നു.
അപരാജിതമായിരുന്നു ടൂര്‍ണമെന്റില്‍ ഖത്തറിന്റെ യാത്ര. ലോക റാങ്കിങ്ങില്‍ 93ാം സ്ഥാനത്തുള്ള ഖത്തറെന്ന കൊച്ചു ടീം ഏഷ്യന്‍ കപ്പില്‍ മുത്തമിടുന്നത് ഇതാദ്യം. ഫൈനലില്‍ ശക്തരായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി. ഇതാദ്യമായാണ് ജപ്പാന് ഏഷ്യന്‍ കപ്പിന്റെ ഫൈനലില്‍ പരാജയപ്പെടുന്നത്. സൈനാലബിദിന് അബദുള്ള (12), ഹാതിം (27), ആഫിഫ് (83) എന്നിവരാണ് ഖത്തറിനായി വലക്കുലുക്കിയത്. മിനിമാനോ ജപ്പാനായി ആശ്വാസ ഗോള്‍ നേടി.
ആദ്യ പകുതുയില്‍ ഖത്തര്‍ നേടിയ രണ്ട് ഗോളുകളാണ് മത്സരത്തില്‍ നിര്‍ണായകമായത്. കളിയുടെ ഭൂരിഭാഗം സമയവും പന്ത് കൈവശം വച്ച ജപ്പാന് ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടു. മുന്നേറ്റ താരം അല്‍മോസ് അലിയുടെ മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ നിര്‍ണായകമായത്. ടൂര്‍ണമെന്റിലാകെ അലി അടിച്ചു കൂട്ടിയത് ഒമ്പത് ഗോളുകള്‍. ഏഷ്യന്‍ കപ്പിന്റെ ഒരു ടൂര്‍ണമെന്റില്‍ ഇത്രയധികം ഗോള്‍ നേടുന്ന ആദ്യ താരമാണ് അലി. ഖത്തര്‍ കരീടം നേടുമെന്ന് ടൂര്‍ണമെന്റിനു മുന്‍പ് മുന്‍ സ്പാനിഷ് താരം സാവി ഹെര്‍ണാണ്ടസ് പ്രവചിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: