ന്യൂദല്‍ഹി: കേന്ദ്രബജറ്റിന് ലഭിച്ച കൈയടി പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം ബിജെപിക്ക് കൂടുതല്‍ അനുകൂലമാക്കി. പത്തു ശതമാനം മുന്നാക്ക സംവരണത്തിന് പിന്നാലെ ബജറ്റില്‍ കേന്ദ്രം പ്രഖ്യാപിച്ച കര്‍ഷകര്‍ക്ക് ആറായിരം രൂപ നല്കുന്ന പദ്ധതിയും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മൂവായിരം രൂപ വീതം പെന്‍ഷനും വലിയ പിന്തുണയാണ് നേടിയത്.
പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ പോലും രഹസ്യമായും പരസ്യമായും ബജറ്റിനെ പിന്തുണയ്ക്കുന്നു. ബജറ്റിനെ കാര്യമായി വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആരും തയാറാവാത്തതും കേന്ദ്രസര്‍ക്കാരിന്റെയും മോദിയുടേയും വിജയമായി. കര്‍ഷകര്‍ മുതല്‍ കോര്‍പ്പറേറ്റുകള്‍ വരെ അനുകൂലിച്ചതും പ്രഖ്യാപനങ്ങളുടെ സ്വീകാര്യത വ്യക്തമാക്കി. മാധ്യമങ്ങളും ബജറ്റിനെ നല്ലതെന്നാണ് വിലയിരുത്തിയത്.
പത്തുവര്‍ഷം മുന്നില്‍ കണ്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍ മോദി സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പുവരുത്തുന്ന രാഷ്ട്രീയ നിലപാടും മോദിയുടേയും ബിജെപിയുടേയും ആത്മവിശ്വാസത്തിന്റെ ഉദാഹരണവുമായി. സമൂഹത്തിന്റെ പ്രധാന മേഖലകള്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ നല്കിയ ബജറ്റ് അടിസ്ഥാനമേഖലകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള സ്വപ്നസമാന ബജറ്റാണെന്ന് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടു. ഓഹരി വിപണിയിലും ബജറ്റ് പ്രഖ്യാപനങ്ങള്‍ നേട്ടമുണ്ടാക്കി. സെന്‍സെക്സ് 212 പോയിന്റിന്റെ നേട്ടത്തോടെ 36470ലേക്ക് ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 10,900ലേക്ക് എത്തി.
ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ബിജെപി ദര്‍ശനരേഖ ഇന്ന് രാവിലെ 10.30ന് ദര്‍ശനരേഖാ സമിതി അധ്യക്ഷനായ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് ദല്‍ഹിയില്‍ പുറത്തിറക്കും. ഭാരത് കെ മന് കീ ബാത്, മോദി കെ സാഥ് (ഭാരതത്തിലെ മനസ്സുകള്‍ പറയുന്നത് മോദിക്കൊപ്പമെന്നാണ്) എന്ന പേരില്‍ ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ബിജെപി ഇന്ന് തുടക്കം കുറിക്കും.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: