തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് സാമൂഹിക പ്രവത്തക ദയാബായി. ഇരകളെ അനുകൂലിച്ച് സമരത്തിന് എത്തിയതിനു പിന്നില്‍ തന്റെ സ്വാര്‍ത്ഥ താത്പര്യങ്ങളാണെന്ന് മന്ത്രിമാരും എംഎല്‍എമാരും പറയുന്നു. അങ്ങനെയാണെങ്കില്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണെ നടത്തട്ടേയെന്നും ദയാബായി അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കണമെന്നതുള്പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ ഇവര്‍ സമരം ആരംഭിച്ചിട്ടുള്ളത്. ദുരിതബാധിതരായ എട്ടു കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കമുള്ള സംഘത്തിന്റെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സര്‍ക്കാറുമായുള്ള ആദ്യ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കടുപ്പിക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി അറിയിച്ചു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തും. ആവശ്യങ്ങള്‍ അംഗീകരിക്കും സമരം തുടരുമെന്നും സമര സമിതി കൂട്ടിച്ചേര്‍ത്തു.
അതിനിടെ എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതം മൂന്നുതലമുറയെ വരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ കണ്ടെത്താനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതി 2040 വരെയെങ്കിലും തുടരേണ്ടതുണ്ടെന്നും അവര്‍ അറിയിച്ചു.
ജനിതക പ്രശ്നങ്ങളുണ്ടാക്കുന്ന എന്‍ഡോസള്‍ഫാന്റെ പ്രശ്നങ്ങള്‍ കാസര്‍കോട്ടെ പതിനൊന്ന് പഞ്ചായത്തുകളില്‍ മാത്രമായിരിക്കില്ല. അതിനാല്‍ ഇടയ്ക്ക് മെഡിക്കല്‍ ക്യാമ്പുകള്ക്കുപകരം വീടുകള്‍സന്ദര്‍ശിച്ച് ദുരന്തബാധിതരെ കണ്ടെത്താനും തദ്ദേശസ്ഥാപനങ്ങള്‍ വഴി സഹായം എത്തിക്കാനും സ്ഥിരം സംവിധാനം ഉണ്ടാകണമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്റെ നിരോധനത്തിനായി വര്‍ഷങ്ങളോളം പണിപ്പെട്ട ശാസ്ത്രജ്ഞരുടെ കൂട്ടായ്മയാണ് ആവശ്യം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: