തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമര സമിതിയുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി തത്വത്തില്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ ധാരണയായി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
സമരം അവസാനിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചതായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. സമര സമിതിയുടെ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
2017ല്‍ തയ്യാറാക്കിയ പട്ടികയില്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് ഉടന്‍ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് ധാരണ. മറ്റുള്ളവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് നടന്നത്.
എന്‍ഡോസള്‍ഫാന്‍ ബാധിതരായ എല്ലാവരേയും സര്‍ക്കാരിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി വാഗ്ദാനം ചെയ്ത സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്. ദുരിത ബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര് ഉണ്ടായിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ ഇത് 364 ആയി. വിട്ടുപോയവരെക്കൂടി ഉള്‍പ്പെടുത്തി സഹായം ലഭ്യമാക്കണമെന്നാണ് സമരസമിതി ആവശ്യം ഉന്നയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: