തിരുവനന്തപുരം: നഗരമധ്യത്തില്‍ എസ്എഫ്ഐക്കാരുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ പോലീസുകാരനെതിരെ പ്രതികാര നടപടിയുമായി സിപിഎമ്മും ആഭ്യന്തര വകുപ്പും.
തിരുവനന്തപുരം സെപഷ്യല്‍ ആംഡ് പോലീസിലെ ശരത് എസ്.എസ്സിനെതിരെയാണ് സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് വാട്സാപ് ഗ്രൂപ്പില്‍ പോസ്റ്റിട്ടെന്ന വ്യാജ പരാതിയിലാണ് ശരത്തിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.
കൊല്ലം കടയ്ക്കല്‍ കിഴക്കമ്പലം സ്വദേശിയായ ശരത് ആ പ്രദേശത്തെ ‘പിറവൂര്‍ ബോയിസ്’ എന്ന വാട്സാപ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടുവെന്നാണ് പരാതി. ആംഡ് പോലീസ് കമാന്‍ഡന്‍ഡ് ആണ് അച്ചടക്കലംഘനം കാട്ടിയതിന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ശരത് ഗ്രൂപ്പില്‍ നിന്ന് സ്വയം പുറത്ത് പോയിരുന്നുവെന്നും എസ്എഫ്ഐക്കാര്‍ക്കെതിരെയുള്ള പരാതി പിന്വിലിക്കാത്തതിനാലാണ് വ്യാജ പരാതി നല്‍കിയതെന്നും ആരോപണം ഉയരുന്നുണ്ട്.
ശരത്തിനെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ പ്രാദേശിക പാര്‍ട്ടി തലത്തില്‍ സമ്മര്‍ദ്ദമുണ്ടായി. ശരത് വഴങ്ങാതെ വന്നതോടെ വ്യാജപോസ്റ്റുണ്ടാക്കി പരാതി നല്‍കുകയായിരുന്നു. ശരത്തിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് മറ്റൊരാളുടെ നമ്പരില്‍ വാട്സാപ് അക്കൗണ്ട് തുടങ്ങി പിറവൂര്‍ ബോയിസ് ഗ്രൂപ്പില്‍ അംഗമാക്കി. അതിനുശേഷം ആ അക്കൗണ്ടില്‍ നിന്ന് മുഖ്യമന്ത്രിയ അധിക്ഷേപിച്ച് പോസ്റ്റിട്ടു. അതിന്റെ സ്ക്രീന്‍ഷോട്ട് എടുത്ത ശേഷം ആ ഗ്രൂപ്പ് തന്നെ ഡിലീറ്റ് ചെയ്തു. അക്കൗണ്ട് ഡിലീറ്റ് ചെയ്തതിനാല്‍ ഗ്രൂപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാകില്ല. 2017 ഡിസംബര്‍ 27ന് ആണ് സ്ക്രീന്‍ഷോട്ട് സഹിതം ശരത്തിന് എതിരെ പരാതി നല്‍കുന്നത്.
ഡിസംബര്‍ 12 ന് ആണ് എസ്എഫ്ഐക്കാര്‍ ശരത് അടങ്ങുന്ന പോലീസ് സംഘത്തെ മര്‍ദ്ദിക്കുന്നത്. വൈകിട്ട് ആറരയോടെ പാളയം പള്ളിക്ക് സമീപം ബൈക്കിലെത്തിയ എസ്എഫ്ഐക്കാര്‍ വണ്‍വേയില്‍ യൂടേണ്‍ എടുക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന ശരത് അടങ്ങിയ സംഘം തടഞ്ഞു. ഇതോടെ എസ്എഫ്ഐക്കാര്‍ പോലീസുകാരെ ആക്രമിച്ചു. ശരത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍കുകയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
ഈ കേസിലെ പ്രതിയായ എസ്എഫ്ഐ ജില്ലാ നേതാവ് നസീം ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് വിവാദമായി. പ്രധാനപ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് പറഞ്ഞിരുന്നത്.
എന്നാല്‍ ജനുവരി 30 ന് യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന പരിപാടിയില്‍ മന്ത്രി എ.കെ. ബാലനും കെ.ടി. ജലീലിനുമൊപ്പം നസീം പങ്കെടുത്ത വീഡിയോ പുറത്ത് വന്നതോടെ പോലീസും സിപിഎം ജില്ലാ നേത്യത്വവും വെട്ടിലായി. ഒടുവില്‍ പോലീസിനു മുന്നില്‍ കീഴടങ്ങി. ഇത് പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കി. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ശരത്തിനെ സസ്പെന്‍ഡ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: