കാസര്‍കോട്: രാജ്യത്തെ ആദ്യ കേന്ദ്ര-യോഗ പ്രകൃതി ചികിത്സാ കേന്ദ്രത്തിന് കാസര്‍കോട് കരിന്തളത്ത് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്ക് തറക്കല്ലിട്ടു. 100 കിടക്കകളോട് കൂടിയ ആശുപത്രി സമുച്ചയമുള്പ്പെടെയാണ് ഇവിടെ സ്ഥാപിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദേശിക്കുന്ന പത്ത് യോഗ ഗ്രാമങ്ങളിലൊന്ന് കേരളത്തില്‍ സ്ഥാപിക്കുമെന്ന് ശ്രീപദ് നായിക്ക് പറഞ്ഞു. ആയുര്‍വേദ ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കേരളം. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപതി സംയോജന ചികിത്സയാണ് ഗവേഷണ കേന്ദ്രത്തില്‍ ഉദ്ദേശിക്കുന്നത്.
കളരിപ്പയറ്റുപോലുള്ള ആയോധനകലകളും ചില നാട്ടറിവുകളും ഇവിടെ സംരക്ഷിക്കും. ഭാവിയില്‍ പിജി കോഴ്സുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
തറക്കല്ലിടലിന് മുന്നോടിയായി നടന്ന ഭൂമിപൂജ, ശിവപൂജ, ഗണപതിഹോമം എന്നിവയ്ക്ക് കിഴക്കില്ലം നീലമന രഞ്ജിത് നരസിംഹന് നമ്പൂതിരി കാര്‍മികത്വം വഹിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു.
മന്ത്രി ഇ. ചന്ദ്രശേഖരന്, പി. കരുണാകരന് എംപി, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ. വേലായുധന്, എംഎല്‍എമാരായ എം. രാജഗോപാലന്‍, കെ. കുഞ്ഞിരാമന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, എഡിഎം എന്‍. ദേവീദാസ്, സിസിആര്‍വൈഎന്‍ ഡയറക്ടര്‍ ഡോ. ഈശ്വര എ. ആചാര്യ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: