ആലപ്പുഴ: സിപിഎമ്മിനോട് യാതൊരു ശത്രുതയുമില്ലെന്ന് ക്യാമ്പസ്ഫ്രണ്ട് ദേശിയ പ്രസിഡന്റ് എം.എസ്. സാജിദ് സംസ്ഥാന സമ്മേളനത്തില്‍ പരസ്യമായി വ്യക്തമാക്കിയതോടെ സിപിഎഎം-പോപ്പുലര്‍ ഫ്രണ്ട് അവിശുദ്ധ ബന്ധം മറനീക്കി.
സംഘപരിവാറിനെയാണ് തങ്ങള്‍ ശത്രുവായി കാണുന്നതെന്നും ക്യാമ്പസ്ഫ്രണ്ട് പറയുന്നു. ക്യാമ്പസുകളിലും പുറത്തും പോപ്പുലര്‍ഫ്രണ്ടിന്റെയും അവരുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ക്യാമ്പസ്ഫ്രണ്ടിന്റെയും കൊലക്കത്തിക്ക് ഇരയായത് എബിവിപിയുടെയും സംഘപരിവാറിന്റെയും നിരവധി പ്രവര്‍ത്തകരാണ്. എന്തുകൊണ്ടാണ് അവര്‍ സംഘപരിവാറിനെതിരെ അരുംകൊല നടപ്പാക്കുന്നതെന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായി. എന്നാല്‍ സിപിഎമ്മിനെ ശത്രുവായി കാണാത്തവര്‍ എന്തുകൊണ്ട് ദരിദ്രകുടുംബത്തില്‍പ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലചെയ്തു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.
അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളെ പോലും പിടികൂടാതെ പോലീസ് ഇരുട്ടില്‍ത്തപ്പുമ്പോഴാണ് ക്യാമ്പസ് ഫ്രണ്ട് ആഘോഷപൂര്‍വം സമ്മേളനം നടത്തി സിപിഎമ്മിന് പരോക്ഷ പിന്തുണ നല്കിയതെന്നതും ശ്രദ്ധേയം. എസ്എഫ്ഐ ഇടുക്കി ജില്ലാകമ്മറ്റിയംഗവും മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായിരുന്ന അഭിമന്യു കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് കോളേജ് ക്യാമ്പസില്‍ വച്ച് കുത്തേറ്റ് കൊല്ലപ്പെടുകയായിരുന്നു.
ആസൂത്രിത കൊലപാതകമായിരുന്നു അഭിമന്യുവിന്റേത്. എസ്എഫ്ഐക്കും സിപിഎമ്മിനും അനുകൂലമായി സൈബര്സഖാവായി പ്രവര്‍ത്തിച്ചവര്‍ പോലും കൊലപാതക സംഘത്തിലുണ്ടായിരുന്നു. പതിനാറ് പ്രതികളെയാണ് പിടികൂടിയത്.
ഒന്നാം പ്രതിയുള്‍പ്പടെ ഏഴ് പ്രതികള്‍ ഒളിവിലാണെന്നാണ് ഭാഷ്യം. അടുത്തിടെ കേസിലെ രണ്ടു പ്രതികള്‍ക്ക് ജാമ്യവും ലഭിച്ചു. പിടിയിലായവരുടെ വിചാരണ അടുത്തദിവസങ്ങളില്‍ തുടങ്ങാനാരിക്കെയാണ് സിപിഎമ്മിന് അനുകൂല നിലപാട് പരസ്യമായി ക്യാമ്പസ്ഫ്രണ്ട് പ്രഖ്യാപിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും, എസ്ഡിപിഐയുടെയും പ്രധാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു നടപടി.
അഭിമന്യുവിനെ കൊലചെയ്ത പ്രധാനപ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പരസ്യമായി പ്രതിഷേധിച്ച സൈമണ്‍ബ്രിട്ടോയുടെ പൊടുന്നനെയുള്ള മരണത്തില്‍ ദുരൂഹതയുള്ളതായും, അന്വേഷണം വേണമെന്നും ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ ക്യാമ്പസ്ഫ്രണ്ട് വെളിപ്പെടുത്തലും, സിപിഎമ്മിന്റെ മൗനവും സംശയങ്ങള്‍ വര്‍ധിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: