തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലുള്ള മാര്‍ച്ച് മുഖ്യമന്ത്രിയുടെ വസതിയോട് അടുത്തതോടെ സര്‍ക്കാര്‍ അയഞ്ഞു. മാര്‍ച്ച് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലെത്തിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചു. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെ സെക്രട്ടേറിയറ്റ് പടിക്കല്‍ അമ്മമാര്‍ നടത്തിവന്ന അനിശ്ചിതകാല പട്ടിണി സമരം പിന്‍വലിച്ചു.
ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനും ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സന്തോഷും സമരക്കാരുമായി രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. അവസാന നിമിഷം മുഖ്യമന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുത്തു. 2017 ലെ മെഡിക്കല്‍ ക്യാമ്പ് പ്രകാരം ബയോളജിക്കല്‍ പ്ലോസിബിള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 1905 പേരില്‍ അന്ന് 18 വയസില്‍ താഴെ പ്രായമുണ്ടായിരുന്ന കുട്ടികളെ മെഡിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നതാണ് ചര്‍ച്ചയിലെ പ്രധാന ധാരണ. ഹര്‍ത്താല്‍ കാരണം പങ്കെടുക്കാന്‍ കഴിയാതെ പോയ കുട്ടികള്ക്ക്വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്തും.
അതിര് ബാധകമാക്കാതെ അഞ്ഞൂറോളം കുട്ടികളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. സുപ്രീംകോടതി വിധിയിലെ അവ്യക്തത നീക്കാനും നടപടിയുണ്ടാകും. മറ്റുള്ള കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സമരം പൂര്‍ണവിജയമെന്ന് സമരസമിതി അറിയിച്ചു. സമരത്തെ പിന്തുണച്ച എല്ലാവര്ക്കും സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായി സമൂഹ്യപ്രവര്‍ത്തക ദയാബായി പറഞ്ഞു. മന്ത്രിമാര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളടക്കം കാര്യമായെടുക്കുന്നില്ലെന്നും ദയാബായി വ്യക്തമാക്കി.
സമരം നിര്‍ത്തണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ രാവിലെ ആവശ്യപ്പെട്ടു. എന്നാല്‍, വ്യക്തമായ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി വ്യക്തമാക്കി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഔേദ്യാഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സമരസമിതി സങ്കടയാത്ര നയിച്ചു. ഇരകളായ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കെടുത്തു. ഇതിനു പിന്നാലെയായിരുന്നു ചര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: