ആലുവ: ജനാധിപത്യ സംരക്ഷണത്തിനായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് വേണ്ടിയുള്ള കര്‍മ്മമാണെന്ന് പന്തളംകൊട്ടാരം നിര്‍വാഹക സമിതി അധ്യക്ഷന്‍ ശശികുമാര്‍ വര്‍മ്മ. അടിയന്തരാവസ്ഥയെ ചെറുത്തു തോല്‍പ്പിച്ചവരുടെ സംസ്ഥാന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന്റെ ആഭിമുഖ്യത്തില്‍ ആലുവ മഹാത്മാഗാന്ധി ടൗണ്‍ ഹാളിലാണ് സംഗമം സംഘടിപ്പിച്ചത്.
ജീവനും ജീവിതവും പണയപ്പെടുത്തിയ ധീര സമര സേനാനികളായിരുന്നു അടിയന്തരാവസ്ഥയ്ക്കെതിരെ സമരം ചെയ്തവരെന്ന് ശശികുമാര്‍ വര്‍മ പറഞ്ഞു. പ്രധാനമന്ത്രിയായിരിക്കാമെന്ന വിചിത്രമായ വിധിയുടെ പഴുതു പ്രയോഗിച്ചാണ് അടിയന്തരാവസ്ഥ കൊണ്ടുവന്നത്. സംഘടനാ സ്വാതന്ത്യവും സംസാര സ്വാതന്ത്യവും പരിപൂര്‍ണമായി ഇല്ലാതാക്കുകയാണ് ചെയ്തത്. ജനാധിപത്യത്തെ ധ്വംസിച്ചവര്‍ ഇന്ന് ജനാധിപത്യത്തിന്റെ കാവല്‍ സൂക്ഷിപ്പുകാരായി നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷന് ചെയര്മാന് വൈക്കം ഗോപകുമാര്‍ അധ്യക്ഷനായി. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്, ജന്മഭൂമി മുന്‍ പത്രാധിപര്‍ പി. നാരായണന്, പി.പി. മുകുന്ദന്, കെ. രാമന്‍പിള്ള, അശോക്കുമാര് യാദവ്, ഓംശക്തി ബാബു, എ. കന്തകുമാര്‍, ബി.എസ്. മഞ്ജുനാഥസ്വാമി, കെ. ദാമോദരന്‍, പി. സത്യമൂര്‍ത്തി, എ.പി. ഭരത്കുമാര്‍ പി. ജയകുമാര്‍, ആര്. മോഹനന്, പി.വി. പരമേശ്വരന്, എം. രാജശേഖരപ്പണിക്കര്‍, ആര്. മോഹനന്, വിജയന് കൊളുത്തേരി തുടങ്ങിയവര്‍ സംസാരിച്ചു.
സുവനീര്‍ പ്രകാശനവും ശശികുമാര്‍ വര്‍മ നിര്‍വ്വഹിച്ചു. ആയിരത്തിലേറെപേര്‍ കുടുംബ സംഗമത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: