ന്യൂദല്‍ഹി: രാമക്ഷേത്ര വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസിനെയും രാഹുലിനെയും വെല്ലുവിളിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ”ബിജെപിയുടെ നിലപാട് വ്യക്തമാണ്. എവിടെയാണോ ക്ഷേത്രം ഉണ്ടായിരുന്നത് അവിടെത്തന്നെ പുനര്‍നിര്‍മിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. എല്ലാ പാര്‍ട്ടികളും വിഷയത്തില്‍ നിലപാട് പ്രഖ്യാപിക്കണം”, അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ പ്രകടന പത്രിക തയാറാക്കുന്നതിന് മുന്നോടിയായി ജനങ്ങളുടെ അഭിപ്രായം ശേഖരിക്കാന്‍ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയായ ‘ഭാരത് കേ മന് കീ ബാത്, നരേന്ദ്ര മോദി കെ സാത്’ (ഭാരതത്തിന്റെ മനസ് പറയുന്നു, നരേന്ദ്ര മോദിക്കൊപ്പം) ഉദ്ഘാടനം ചെയ്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണ ബിജെപി പ്രകടന പത്രിക തയാറാക്കുന്നത്. ഒരു മാസത്തിനുള്ളില്‍ 11 കോടി പ്രവര്‍ത്തകര്‍ പത്ത് കോടി വീടുകള്‍ സന്ദര്‍ശിക്കും. രാജ്യത്തിന്റെ വികസനത്തിനുള്ള നിര്‍ദേശങ്ങളും മോദിയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നതും മനസ്സിലാക്കുകയാണ് ലക്ഷ്യം. സമൂഹമാധ്യമങ്ങളിലൂടെയും ഫോണ്‍ വിളിച്ചും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. 300 വാഹനങ്ങള്‍ രാജ്യമാകെ സഞ്ചരിച്ച് അഭിപ്രായങ്ങള്‍ സ്വരൂപിക്കും. ഇതിന്റെ ഫ്ളാഗ് ഓഫ് അമിത് ഷാ നിര്‍വഹിച്ചു. അഭിപ്രായം എഴുതിയിടാന്‍ 7,700 ബോക്സുകള്‍ പലയിടങ്ങളിലായി സ്ഥാപിക്കും. ചടങ്ങ് നടന്ന ന്യൂദല്‍ഹിയിലെ അശോക ഹോട്ടലിലെ ജീവനക്കാരന് ആദ്യ അഭിപ്രായം എഴുതി സമര്‍പ്പിച്ചു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന കാര്യം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
പ്രകടനപത്രികയെ ജനാധിപത്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടിയെന്ന് അമിത് ഷാ പറഞ്ഞു. കൂട്ടായ പ്രയത്നം ജനാധിപത്യത്തെ ശക്തിപ്പെടുത്തും. ആഭ്യന്തര ജനാധിപത്യമുള്ള പാര്‍ട്ടിയാണ് ബിജെപി. ജനങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കിയാകും പ്രകടനപത്രിക പുറത്തിറക്കുന്നത്. പ്രകടനപത്രിക തയാറാക്കുന്ന സമിതിയുടെ ചെയര്മാന് രാജ്നാഥ് സിങ് ഉള്‍പ്പെടെ നിരവധി മന്ത്രിമാരും ദേശീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: