ജമ്മു: പത്തു വര്‍ഷം കൂടുമ്പോഴാണ് കോണ്‍ഗ്രസ് കര്‍ഷകരെ ഓര്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞ് അവര്‍ അധികാരത്തില്‍ വന്നു. എന്നിട്ട് കര്‍ഷകരെ വഞ്ചിച്ചു. ഇപ്പോള്‍ ചില സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്താന്‍ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് വീണ്ടും പറയുന്നു. രോഗങ്ങള്‍ വരുത്തിയതിനു ശേഷം അതിനു ചികിത്സിക്കുന്ന നടപടിയാണ് കോണ്‍ഗ്രസ്സിന്റേത്. അവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും, ഏറെക്കാലം കഴിഞ്ഞ് അവര്‍ അതിനു പരിഹാരം തേടും, മോദി പറഞ്ഞു. ജമ്മുവില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഭീകരത വേരോടെ പിഴുതെറിയും. സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ പുതിയ നയം പ്രഖ്യാപിച്ചു. കശ്മീരില്‍ തുടക്കം കുറിച്ച വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ വീണ്ടും എത്തും. ബിലാസ്പൂര്‍-മണാലി-ലേ റെയില്‍ പദ്ധതി പൂര്‍ത്തിയായത് വിനോദസഞ്ചാര മേഖലയില്‍ പ്രകടമായ മാറ്റം ഉണ്ടാക്കി, പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ സൗഭാഗ്യ പദ്ധതി പ്രകാരം നൂറ് ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കിയതില്‍ ജമ്മു കശ്മീരിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ശ്രീനഗറിലെ ചടങ്ങില്‍ രണ്ട് എയിംസ് ഇന്സ്റ്റിറ്റ്യൂട്ടുകള്ക്കും അദ്ദേഹം തറക്കല്ലിട്ടു. ലഡാക് യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു. ചെനാബ് നദിയില്‍ 1640 മീറ്റര്‍ നീളം ഇരട്ടപ്പാതയ്ക്കും മോദി തറക്കല്ലിട്ടു. സജ്വാവള്, ഇന്ദ്രി പട്ടിയാന് എന്നീ മേഖലകളിലേക്കുള്ള എളുപ്പവഴിയാണിത്. നിലവില്‍ ഇവിടെയെത്താന്‍ 47 കിലോമീറ്റര്‍ ദൂരമുണ്ട്. എന്നാല്‍, ഈ പാത പൂര്‍ത്തിയാകുന്നതോടെ അഞ്ച് കിലോമീറ്ററായി ചുരുങ്ങും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് സേവനം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: