ബാഴ്സലോണ: ആവേശപ്പോരാട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ബാഴ്സലോണയെ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി കരകയറ്റി. മെസിയുടെ ബൂട്ടില്‍ നിന്ന് പിറന്ന ഇരട്ട ഗോളില്‍ ബാഴ്സ സ്വന്തം തട്ടകത്തില്‍ വലന്‍സിയയെ സമനിലിയില്‍ പിടിച്ചു നിര്‍ത്തി. ലാലിഗയില്‍ തുടര്‍ച്ചയായ എട്ട് വിജയങ്ങള്‍ക്ക് ശേഷമാണ് ബാഴ്സ സമനില വഴങ്ങുന്നത്.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച വലന്‍സിയ 24-ാം മിനിറ്റില്‍ മുന്നിലെത്തി. ഫ്രഞ്ച് മുന്നേറ്റ നിരക്കാരന് കെവിന് ഗമീറോയാണ് ആദ്യ ഗോളടിച്ചത്. എട്ട് മിനിറ്റിനുളളില്‍ വലന്‍സിയ രണ്ടാം ഗോളും നേടി. ഇത്തവണ ഡാനി പരേജോ പെനാല്‍റ്റിയിലൂടെയാണ് സ്കോര്‍ ചെയ്തത്്. ഗോള്‍ മടക്കാനായി പൊരുതിയ ബാഴ്സ ഏഴു മിനിറ്റുകള്‍ക്കുശേഷം ഒരു ഗോള്‍ മടക്കി. മെസിയാണ് ഗോളടിച്ചത്്. പെനാല്‍റ്റിയിലൂടെയാണ് മെസി ലക്ഷ്യം
കണ്ടത്. മെസി ഗോള്‍ നേടുന്ന തുടര്‍ച്ചയായ ഒമ്പതാം മത്സരമാണിത്. ഇടവേളയ്ക്ക് വലന്‍സിയ 2-1 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മെസി രണ്ടാം ഗോളും നേടി ബാഴ്സയ്ക്ക് സമനില സമ്മാനിച്ചു. പെനാല്‍റ്റി ഏരിയക്ക് പുറത്ത് നിന്ന് മെസി തൊടുത്തുവിട്ട് കര്ളിങ്ങ് കിക്ക് ഗോളായി മാറുകയായിരുന്നു.
ഈ സമനിലയോടെ ഇരുപത്തിരണ്ട് മത്സരങ്ങളില്‍ അമ്പത് പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: