അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് കഴിഞ്ഞാഴ്ച കുറിച്ചിരുന്നു. ഇടത് പാര്‍ട്ടികളുടെ, കമ്മ്യൂണിസ്റ്റുകാരുടെ, ഭാവിയെ സംബന്ധിച്ചും സൂചിപ്പിച്ചു. ബിജെപിയും നരേന്ദ്ര മോദിയും വീണ്ടും അധികാരത്തിലേറുമെന്നും സൂചിപ്പിച്ചിരുന്നു. ആ നിലയ്ക്കു ചിന്തിക്കുമ്പോള്‍, ഏറ്റവും സുപ്രധാന സംസ്ഥാനം ഉത്തര്‍പ്രദേശാണ്. യുപിയിലെ ജനവിധിയാവും രാജ്യത്തിന്റെ ഭാവി തീരുമാനിക്കുക എന്നാണല്ലോ പറയുന്നത്. അവിടെ എന്തായിരിക്കും ഇത്തവണ സംഭവിക്കുക?
‘മഹാ ഗഡ്ബന്ധന്’ നിലവില്‍ വന്നു എന്ന് മാധ്യമങ്ങള്‍ കൊട്ടിയാഘോഷിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. മായാവതിയും സമാജ്വാദി പാര്‍ട്ടിയും തമ്മില്‍ സഖ്യമുണ്ടാക്കി. അജിത് സിംഗിന്റെ ആര്‍എല്‍ഡിയും അവര്‍ക്കൊപ്പമുണ്ട്. സംസ്ഥാനത്തെ 80 മണ്ഡലങ്ങളില്‍ രണ്ട് പാര്‍ട്ടികളും 38 എണ്ണത്തില്‍ വീതം മത്സരിക്കും. രണ്ടെണ്ണം അജിത് സിങിനും കിട്ടും. അമേത്തി, റായ് ബറേലി എന്നിവ കോണ്‍ഗ്രസിനായി നീക്കിവെച്ചു. കോണ്‍ഗ്രസിന് താല്പര്യമില്ലെങ്കില് ആ സീറ്റുകള്‍ എന്തുവേണം എന്ന് പിന്നീട് തീരുമാനിക്കും. ഇതായിരുന്നു സമാജ്വാദി പാര്‍ട്ടി – മായാവതി ഫോര്‍മുല. കോണ്‍ഗ്രസിന് മുന്നില്‍ മറ്റ് പോംവഴികള്‍ ഇല്ലെന്നും അതുകൊണ്ട് കിട്ടിയത് വാങ്ങി കൂടെവരുമെന്നുമാണ് അവര്‍ പ്രതീക്ഷിച്ചത്. രണ്ടിലേറെ സീറ്റുകള്‍ക്ക് രാഹുല്‍ ഗാന്ധിക്ക് അവകാശമില്ലെന്നും അവര്‍ വിലയിരുത്തി. എന്നാല്‍ അതല്ല ഇപ്പോള്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത് എന്ന് തോന്നുന്നു. അവിടെ തനിച്ചോ മറ്റേതെങ്കിലും പാര്‍ട്ടികളുമായി കൈകോര്‍ത്തോ മത്സരിക്കാന്‍ അവര്‍ ഒരുങ്ങുന്നതായാണ് സൂചന. ബിഎസ്പി – എസ്പി സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് കൂടി ചേര്‍ന്നാല്‍ കണക്കുകള്‍ അനുസരിച്ച് അതൊരു വലിയ സഖ്യമാവും. ഇത് സൂചിപ്പിക്കുന്നത് 2014 ലെ വോട്ടിന്റെ കണക്കു വെച്ചാണ്. എസ്പിക്ക് 22. 2% , ബിഎസ്പിക്ക് 19. 6%, കോണ്‍ഗ്രസിന് 7. 5% എന്നിങ്ങനെയാണല്ലോ അന്ന് കിട്ടിയ വോട്ട്. ആകെ 49 ശതമാനത്തിലേറെ. അതിന് പുറമെയാണ് അജിത് സിങിന് കിട്ടിയത്. എല്ലാം കൂടി അന്‍പത് ശതമാനത്തോളം. ആ സഖ്യം വേണ്ടപോലെ മുന്നോട്ട് പോയാല്‍, ‘വോട്ട് ട്രാന്‍സ്ഫര്‍’ വേണ്ടത് പോലെ നടന്നാല്‍, വലിയ വിജയം നേടാനാവും. ബിജെപിക്ക് അവിടെ കഴിഞ്ഞ തവണ നേടാനായത് 42. 3 ശതമാനം വോട്ടാണല്ലോ.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഏതാണ്ട് 41 ശതമാനം വോട്ടാണ് നേടിയത്. എസ്പിയുമായി ചേര്‍ന്ന് മത്സരിച്ച കോണ്‍ഗ്രസിന് 6. 25%, എസ്പിക്ക് 21. 82 %, ബിഎസ്പിക്ക് 22. 23%, ആര്‍എല്‍ഡിക്ക് 1. 78% എന്നിങ്ങനെയാണ് കണക്ക്. അത് നോക്കിയാലും മായാവതി- അഖിലേഷ്- അജിത് സിങ് സഖ്യത്തിന് 46 ശതമാനത്തോളം വോട്ടുണ്ട്. അതാവണം കോണ്‍ഗ്രസിനെ പുറത്തിരുത്തിക്കൊണ്ട് മുന്നോട്ട് പോകാന്‍ അവരെ പ്രേരിപ്പിച്ചത്.
തെരഞ്ഞെടുപ്പിന് ഇനിയും ആഴ്ചകളുണ്ട്. എന്നാല്‍ വോട്ട് വിലയിരുത്താന്‍ ഏജന്‍സികള്‍ രംഗത്ത് വന്നുകഴിഞ്ഞു. ‘സി-വോട്ടര്‍’ സര്‍വേ തന്നെയാണ് പ്രധാനം. (അതിന് പിന്നാലെ വന്ന ‘ടൈംസ് നൗ – യുഎംആര്‍ സര്‍വേയും ഏതാണ്ട് അതൊക്കെയാണ് സൂചിപ്പിച്ചത്). ഇടതുപക്ഷത്തിന്റെ തകര്‍ച്ചയെക്കുറിച്ച് സൂചിപ്പിച്ചത് ആദ്യത്തെ സര്‍വേയുടെ പശ്ചാത്തലത്തിലാണ്. യുപിയെക്കുറിച്ചും അവര്‍ വിശകലനം നടത്തിയിരുന്നു. അത് പ്രകാരം ഇന്നത്തെ നിലക്ക് മായാവതിയുടെ കൂട്ടുകെട്ടിന് ഏതാണ്ട് 43% വോട്ടും 51 സീറ്റുകളും കിട്ടും. ഒരു ശതമാനം വോട്ട് മാത്രം കുറച്ചുലഭിക്കുന്ന (42%) ബിജെപിക്ക് ലഭിക്കുക 25 സീറ്റുകള്‍. കോണ്‍ഗ്രസിന് കൂടിയാല്‍ നാല്. യുപിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്? ബിജെപിയുടെ പ്രസക്തി എന്താണ്…? കഴിഞ്ഞതവണ 71 എംപിമാരാണ് ആ സംസ്ഥാനത്ത് നിന്ന് നരേന്ദ്ര മോദിക്കായി ലോകസഭയിലെത്തിയത്. അതൊക്കെ ഇത്തവണ ആവര്‍ത്തിക്കുക എളുപ്പമല്ല. പക്ഷേ, 35 മുതല്‍ 40 വരെ എംപിമാരെ ജയിപ്പിക്കാന്‍ ഇന്നും അവര്‍ക്ക് കഴിയും. സാഹചര്യങ്ങളില്‍ ചെറിയ മാറ്റമുണ്ടായാല്‍ അത് 50ലേക്ക് എത്തുകയും ചെയ്യാം. അതെങ്ങിനെ എന്നു നോക്കാം.
ഒരു ചെറിയ കണക്ക് നിരത്താം. ബിഎസ്പി-എസ്പി സഖ്യത്തിന് 51 സീറ്റു കിട്ടുമെന്ന് പറയുമ്പോള്‍ ലഭിക്കുന്ന വോട്ട് 43%. അവിടെ 25 എംപിമാരെ വിജയിപ്പിക്കാന്‍ കഴിയുമെന്ന് പറയുന്ന ബിജെപിക്ക് കിട്ടുന്നതു 42%. ഒരു ശതമാനം വോട്ട് മറിയുമ്പോള്‍ നഷ്ടമാവുന്നത് 25 സീറ്റുകളാണ്. ഇത് ജനുവരിയിലെ ചിത്രമാണ്. നരേന്ദ്ര മോദിയും അമിത്ഷായും മറ്റും രംഗപ്രവേശം നടത്തുന്നതിന് മുന്‍പുള്ള അവസ്ഥ. കേന്ദ്ര ബജറ്റ് വരുന്നതിന് മുന്‍പുള്ള സാഹചര്യം. സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാവാത്ത സ്ഥിതിയാണെന്നു കൂടി ഓര്‍ക്കുക. നാല് -അഞ്ച് ശതമാനം വോട്ട് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുന്ന നേതാക്കളാണ് മോദിയും അമിത് ഷായും. അത് അവര്‍ കാണിച്ചുതന്നിട്ടുമുണ്ട്. ഒരു റൗണ്ട് പ്രചാരണം കഴിയുമ്പോള്‍ മാറിമറിയാവുന്ന മേല്‍ക്കൈ മാത്രമാണ് ഇന്ന് ‘മഹാസഖ്യ’ത്തിനുള്ളത്.
2014ല്‍ യുപിയില്‍ ബിജെപി കരസ്ഥമാക്കിയത് വലിയ വികാസമാണ്, കുതിച്ചുചാട്ടമാണ്- 42.3% വോട്ട്. 2009ല്‍ വെറും പത്ത് സീറ്റുണ്ടായിരുന്ന പാര്‍ട്ടിയാണ് 71 ലേക്ക് കുതിച്ചുകയറിയത്. 700 ശതമാനം വര്‍ധന. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വല്ലപ്പോഴും മാത്രം കാണുന്ന പ്രതിഭാസമാണിത്. അത് നിലനിര്‍ത്തുക പ്രയാസമുള്ള കാര്യവുമാണ്. എന്നാല്‍ 2017 ഫെബ്രുവരി- മാര്‍ച്ച് മാസത്തില്‍ പോലും ഏതാണ്ട് അത് നിലനിര്‍ത്താന്‍ ബിജെപിക്കായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് കിട്ടിയത് 41 ശതമാനത്തോളം വോട്ടാണ്. കാര്യമായ ചോര്‍ച്ച ബിജെപിക്ക് സംഭവിച്ചിട്ടില്ല എന്നര്‍ത്ഥം. ആ വോട്ട് ബാങ്ക് ഇപ്പോഴുമുണ്ട് എന്നതാണ് ‘സി വോട്ടര്‍’ സര്‍വേ കാണിക്കുന്നതും. ഈ പശ്ചാത്തലത്തില്‍ വേണം ബിജെപിയുടെ ഭാവി വിലയിരുത്താന്‍.
എന്തുകൊണ്ട് കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാണ്? അതിലൊന്ന് പ്രിയങ്ക വാദ്രയുടെ വരവാണ്. മുന്‍പ് 1998ല്‍ സോണിയ രാഷ്ട്രീയ വേഷമണിയുമ്പോള്‍ കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങള്‍ പറഞ്ഞതോര്‍ക്കുക. ‘എല്ലാം ശരിയായി; ഇനി കോണ്‍ഗ്രസ് ഒരു വരവ് വരും, പ്രത്യേകിച്ചു യുപിയില്‍’. പക്ഷേ, ഒന്നും സംഭവിച്ചില്ല. 2004ലാണ് രാഹുല്‍ വന്നത്; അന്നും അതുതന്നെ മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ സംഭാവന എന്താണെന്ന് പറയേണ്ടതുണ്ടോ? അതിനപ്പുറം പ്രിയങ്ക റോബര്‍ട്ട് വാദ്രക്ക് ഒന്നും ചെയ്യാനില്ല. യുപിയില്‍, പ്രത്യേകിച്ചു കിഴക്കന്‍ യുപിയില്‍, ഇന്നു കോണ്‍ഗ്രസില്ല. അവിടെ അവര്‍ പോരാടാന്‍ തീരുമാനിക്കുന്നത് പ്രിയങ്കയെ കണ്ടിട്ടാണ്. പടിഞ്ഞാറന്‍ യുപിയിലും അങ്ങനെതന്നെ. അവര്‍ മൂന്നാം മുന്നണിയായി രംഗത്ത് വരുന്നു എന്നതാണ് ഇതുകൊണ്ടുള്ള ഏക പ്രയോജനം. കോണ്‍ഗ്രസ് ജയിക്കില്ല, തീര്‍ച്ച. അതിനുള്ള അടിവേരുകള്‍ ആ പാര്‍ട്ടിക്ക് എന്നെ കൈമോശം വന്നിരിക്കുന്നു. കഷ്ടിച്ച് അഞ്ചോ ഏഴോ ശതമാനം വോട്ട് അവര്‍ പിടിച്ചാല്‍ അത് ബിജെപിക്ക് സഹായകമാവും. ഇനി എന്തൊക്കെ സംഭവിച്ചാലും മായാവതി രാഹുലിനെ അടുപ്പിക്കും എന്ന് കരുതേണ്ടതില്ലതാനും.
ഒന്ന് കൂടി. ഇത് ബിജെപിക്കാരന്റെ കണക്ക് പുസ്തകമല്ല, ബിജെപി വിരുദ്ധനായ സാക്ഷാല്‍ യോഗേന്ദ്ര യാദവ് പറഞ്ഞതാണ്. ഇന്നത്തെ നിലയ്ക്ക് വോട്ടുകള്‍ അതേപടി നിലനിന്നാല്‍ യു. പിയില്‍ ബിജെപി 37 മണ്ഡലങ്ങളില്‍ ജയിക്കും. കോണ്‍ഗ്രസിന് ഒന്ന്, ബിഎസ്പി -എസ്പി സഖ്യത്തിനു 41. ഇപ്പോഴത്തെ നിലക്ക് എന്നതിന് അടിവരയിടണം. അതായത് വോട്ട് ഒട്ടും മാറിമറിഞ്ഞില്ലെങ്കില്‍ എന്നര്‍ഥം. മൂന്ന് മണ്ഡലങ്ങളില്‍ മഹാസഖ്യത്തെക്കാള്‍ വോട്ട് ബിജെപിക്ക് കൂടുതലുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെട്ട മണ്ഡലങ്ങളാണിത്. അവിടെ ഇത്തവണ അവര്‍ക്ക് തിരിച്ചുവരിക പ്രയാസമാവില്ല. ഗോരഖ്പൂര്‍ അടക്കമുള്ളത്. അഞ്ച് മണ്ഡലങ്ങളില്‍ മഹാസഖ്യത്തെക്കാള്‍ അഞ്ചു ശതമാനത്തില്‍ താഴെ വോട്ടിന്റെ വ്യത്യാസമേ ബിജെപിക്കുള്ളു. അതായത് അവിടെ 2014ലേതിനേക്കാള്‍ മൂന്ന് ശതമാനം വോട്ട് അധികം ആര്‍ജിക്കാനായാല്‍ ബിജെപിക്ക് ജയിക്കാം. മോദിക്ക് അതു മുന്‍പ് സാധിച്ചിട്ടുണ്ടല്ലോ. ഒരു മണ്ഡലത്തില്‍ രണ്ടു സഖ്യത്തിനും ഏതാണ്ട് തുല്യമായ വോട്ടാണ്. അതും ബിജെപിക്ക് ജയിക്കാനാവണം. മറ്റൊന്ന് അമേത്തിയാണ്. കോണ്‍ഗ്രസുകാര്‍ പോലും കൈവിട്ട മണ്ഡലമാണത്. ഇതൊക്കെ യോഗേന്ദ്ര യാദവിന്റെ പുസ്തകത്തില്‍ ബിജെപി വിരുദ്ധ കണക്കിലാണുള്ളത്. അങ്ങനെവന്നാല്‍ മറ്റൊരു ഘടകവും കണക്കിലെടുക്കാതെ തന്നെ യുപിയില്‍ ബിജെപിക്ക് 47 സീറ്റുകള്‍ ഉറപ്പ്.
അതിനുപുറമെയാണ് കോണ്‍ഗ്രസിന്റെ രംഗപ്രവേശം, സമാജ്വാദി പാര്‍ട്ടിയിലെ ചേരിപ്പോര്, ശിവപാല്‍ യാദവ് 12 പ്രാദേശിക കക്ഷികളെ ചേര്‍ത്തുകൊണ്ട് ഉണ്ടാക്കുന്ന ബദല്‍ മുന്നണി, ബിഎസ്പിക്ക് വോട്ട് കൈമാറ്റം ചെയ്യാനാവാത്ത അവസ്ഥ സമാജ്വാദി പാര്‍ട്ടിക്ക് ഉണ്ടാക്കുക തന്നെ ചെയ്യും… സഖ്യമുണ്ടാക്കി എന്നത് കൊണ്ടുമാത്രമായില്ലല്ലോ, വോട്ട് കൈമാറാനും കഴിയണ്ടേ. അതുകൊണ്ട് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ വലിയ അപകടമൊന്നും ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ ഉണ്ടാവാന്‍ പോകുന്നില്ല. എന്നാല്‍ 71 ല്‍ നിന്ന് 47- 48 ലേക്ക് മാറുന്നു എന്നത് യാഥാര്‍ഥ്യമാണ്. അതിനുപകരം വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഒറീസ എന്നിവയൊക്കെ നരേന്ദ്ര മോദിക്ക് ശക്തി പകരുന്നുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: