രാഹുല്‍ പ്രതീക്ഷാപൂര്‍വ്വമാണ് അധികാരത്തില്‍ വന്നാല്‍ എല്ലാ പോക്കറ്റുകളിലും പണമിടാമെന്നു പറഞ്ഞത്. എന്തേ ഇപ്പോള്‍ അങ്ങനെ പറഞ്ഞു, എന്തുകൊണ്ട് 2014ല്‍ അങ്ങനെ ഒരു വാഗ്ദാനം വെച്ചില്ലായെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. അന്നങ്ങനെ വാഗ്ദാനം ചെയ്താല്‍ കുടുങ്ങിപ്പോകുമായിരുന്നു. അമ്മ സോണിയയും അങ്കിള്‍ മന്മോഹന് സിങും പത്തു വര്‍ഷം നടത്തിയ അഴിമതിഭരണം കഴിഞ്ഞപ്പോള്‍ ഖജനാവ് കാലി. ഗ്രഹപ്പിഴയ്ക്കു ജയിച്ചുകയറിയാല്‍ എന്തെടുത്ത് കൊടുത്താണ് വാഗ്ദാനം പാലിക്കുക? അത്രയ്ക്കൊക്കെ ചിന്തിക്കാന്‍ വയ്യാത്ത വെറും പപ്പുവല്ല രാഹുലെന്ന് കുറ്റം പറയുന്നവര്‍ അറിയണം.
ഇന്നിപ്പോള്‍ സ്ഥിതിയാകെ മാറിയെന്നും രാഹുലിനറിയാം. നരേന്ദ്ര മോദിയുടെ ഭരണത്തോടെ ഖജനാവു നിറഞ്ഞു കവിഞ്ഞിരിക്കുന്നു. കണ്ടാല്‍ കൊതി തോന്നും. തകര്‍ന്ന് തരിപ്പണമായ 2014ലെ സാമ്പത്തികാവസ്ഥയെകുറിച്ച് ഒരു ധവളപത്രം പോലും ഇറക്കാതെ കൃത്യമായ പദ്ധതിയോടെ ത്വരിതഗതിയില്‍, വിശ്രമമില്ലാതെ പണിയെടുത്താണ് മോദി അഞ്ചു വര്‍ഷം കൊണ്ട് ഈ നിലയിലെത്തിച്ചത്. വികസനവും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും ഉറപ്പാക്കിക്കഴിഞ്ഞു. ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇനി താനൊന്ന് കസേരയില്‍ കയറിക്കളയാമെന്നു രാഹുല്‍ തീരുമാനിച്ചത്. മണിമണിയായി വാഗ്ദാനം പാലിക്കാനും ആരുടെ കീശയിലും പണമിടാനും വേണ്ട സമ്പത്ത് ഖജനാവില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. മോദിയുടെ പന്തലില്‍ കയറി വിളമ്പാന്‍ മോഹിച്ചത് മണ്ടത്തരമാണോയെന്നൊക്കെ ആരു വേണമെങ്കിലും വിലയിരുത്തിക്കൊളളുക.
പക്ഷേ, മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് പണിപറ്റിച്ചു. കണ്ട കിനാവുകള്‍ മൊത്തം തകര്‍ത്തു. പാവപ്പെട്ട കര്ഷകകോടികളുടെയും അസംഘടിത തൊഴിലാളികളുടെയും ഇടത്തട്ടുകാരുടെയും ക്ഷേമം കണക്കാക്കി കോടിക്കണക്കിന് തുകയാണു മാറ്റിവച്ചത്. ആ ബജറ്റ് അവതരണം കേട്ടപ്പോള്‍ ലോകസഭയിലെ തന്റെ സീറ്റില്‍ തലയ്ക്ക് കയ്യും കൊടുത്തിരുന്ന രാഹുലിന്റെ ശരീരഭാഷ മനസ്സു തകര്ന്നവന്റെയാണെന്ന് കരുതുവാനുള്ള മനസ്സാക്ഷി കേരളത്തിന് അന്യം നിന്നു പോയോ?
ഭാരതത്തിന്റെ ഇപ്പോഴത്തെ വികസനം പോലും സഹിക്കാന്‍ വയ്യാത്ത തരത്തിലായതുകൊണ്ടാണ് എങ്ങനെയും അതിന് തടസ്സം വരുത്താനുള്ള ജോലി പാക്കിസ്ഥാനും ചൈനയും ചേര്‍ന്ന് രാഹുലിനെ ഏല്‍പ്പിച്ചതെന്ന് എന്തേ കുറ്റം പറയുന്നവര്‍ മനസ്സിലാക്കാത്തത്? അങ്ങനെയിരിക്കുമ്പോഴാണ് മോദി സര്‍ക്കാരിന്റെ ബജറ്റ് പ്രസംഗം. ഇന്ത്യയുടെ സമ്പദ്് വ്യവസ്ഥയെ അഞ്ചുവര്‍ഷം കൊണ്ട് അഞ്ച് ട്രില്ല്യന്‍ ഡോളറിന്റെയും എട്ട് വര്‍ഷം കൊണ്ട് പത്ത് ട്രില്ല്യന്‍ ഡോളറിന്റയുമാക്കുമെന്ന് പ്രഖ്യാപനം. അവിടംകൊണ്ടു നിര്‍ത്തുന്നുമില്ല. 2030ലേ ഭാരതത്തിന്റെ സമഗ്രവികസനം എന്ന ലക്ഷ്യവുമായി പത്ത് പ്രസക്തമായ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. വിദേശനിക്ഷേപം, വ്യവസായസൗഹൃദ അന്തരീക്ഷം, വന്‍കിട/ചെറുകിട വ്യവസായങ്ങള്‍, അടിസ്ഥാനസൗകര്യ വികസനം, ഗ്രാമീണ സമ്പദ് വ്യവസ്ഥ, തുടങ്ങി എല്ലാ മേഖലകളിലും ശ്രദ്ധാപൂര്‍വം ചുവടു വയ്പ്. പാക്കിസ്ഥാനും ചൈനക്കും വേണ്ടി പണിയെടുക്കാമെന്ന് പറഞ്ഞ് രാഹുലിന്റെ പേരില്‍ അഡ്വാന്‍സല്ല, മൊത്തം തുകയും മുന്‍കൂര്‍ പറ്റുന്ന മണിശങ്കര്‍ അയ്യരും ശശി തരൂരും സീതാറാം യെച്ചൂരിയും എന്തേ ഇതൊക്കെ തിരിച്ചറിയാന്‍ വൈകി?
സുഹൃത്തുക്കളേ, ഇനിയെങ്കിലും ആ പാവം തുമ്പിയേക്കൊണ്ട് കല്ലെടുപ്പിക്കാന്‍ നോക്കരുത്. 2019 ജയിക്കാന്‍ വേണ്ടി രാഹുലിനെ വെയിലത്ത് ഉണക്കുന്നതു നിര്‍ത്തിക്കൂടെ? അതോ നിങ്ങള്‍ക്കു മനസ്സാക്ഷി ഇല്ലെന്നായോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: