കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഏറ്റവും അടുത്ത ആള് എന്നറിയപ്പെടുന്ന കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐ നടപടി ഭയന്ന് ഒളിവില്‍. രണ്ട് അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന രാജീവ് കുമാറിനെ കാണാനില്ലെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്കുന്ന സൂചന.
ശാരദ, റോസ് വാലി പോണ്‍സി അഴിമതിക്കേസുകളില്‍ സിബിഐയുടെ സമന്‍സുകള്‍ രാജീവ് കുമാര്‍ തുടര്‍ച്ചയായി അവഗണിക്കുകയാണ്. നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും സമന്‍സ് അയച്ചു. എന്നാല്‍, കഴിഞ്ഞ വ്യാഴാഴ്ച മമത ബാനര്‍ജി കൂടി പങ്കെടുത്ത കൊല്‍ക്കത്തയിലെ ഒരു യോഗത്തില്‍ കണ്ടതിനു ശേഷം രാജീവ് കുമാര്‍ ഒളിവില്‍ പോയ അവസ്ഥയിലാണ്. ഇനിയും മാറിനില്‍ക്കാനാണ് ഭാവമെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു.
ശാരദ, റോസ് വാലി പോണ്‍സി ചിട്ടി അഴിമതിക്കേസുകളില്‍ 2013ല്‍ മമത ബാനര്‍ജി അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്നു രാജീവ് കുമാര്‍. 2014ല്‍ സുപ്രീംകോടതി അന്വേഷണം സിബിഐക്കു വിട്ടു. എന്നാല്‍, പ്രത്യേക അന്വേഷണത്തലവന് എന്ന നിലയില്‍ പിടിച്ചെടുത്ത നിര്‍ണായക രേഖകള്‍ സിബിഐയ്ക്കു കൈമാറന്‍ രാജീവ് കുമാര്‍ വിസമ്മതിച്ചു. അന്വേഷണം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളിലേക്ക് എത്തുന്നതിന്റെ ചില സൂചനകള്‍ കണ്ടതു മുതലാണ് രേഖകള്‍ കൈമാറാന്‍ രാജീവ് കുമാര്‍ മടിക്കുന്നതെന്നാണ് കരുതുന്നത്.
ഏറ്റവും പ്രധാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ അഭാവത്തെക്കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് കഴിഞ്ഞ ദിവസം സംസ്ഥാന ആഭ്യന്തര വകുപ്പിനോട് വിശദീകരണം ആരാഞ്ഞിരുന്നു. രാജീവ് കുമാര്‍ ലീവിലാണെന്നു പറഞ്ഞ മമത, കമ്മീഷനോടു ഖേദ പ്രകടനവും നടത്തി. രാജീവ് കുമാറിനു സമന്‍സ് അയച്ചതടക്കമുള്ള നടപടികള്‍ക്കെതിരെ കേന്ദ്രത്തിന്റെ ഗൂഢാലോചന എന്ന പതിവ് ആരോപണവും മമത ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: