കൊച്ചി: ഗ്യാസ് ഇന്ധന വിപ്ലവത്തിന് രാജ്യം സജ്ജമാണെന്ന് പെട്രോനെറ്റ് സിഎംഡി പ്രഭാത് സിങ്. ഇന്ധന വിതരണത്തിനുള്ള ഗെയ്ല് പൈപ്പ് പദ്ധതിയുടെ മംഗലാപുരംവരെയുള്ള വിതരണം മെയ്-ജൂണ്‍ മാസത്തില്‍ പൂര്‍ത്തിയാകും. ജൂണില്‍ ഇന്ത്യയിലാദ്യമായി കേരളത്തില്‍ ദ്രവപ്രകൃതിവാതകം (എല്‍എന്‍ജി) ഉപയോഗിച്ചുള്ള ബസ്സുകള്‍ ഓടിക്കും. ഈ വര്‍ഷം നാല് എല്‍എന്‍ജി വിതരണ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് തുറക്കും. ഇന്ധന ഇറക്കുമതി ചെലവ് 40 % കുറയ്ക്കും, മീറ്റ് ദി പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. കൊച്ചിക്കൊപ്പം ഗുജറാത്തില്‍ തുടങ്ങിയ പദ്ധതി എട്ടുവര്‍ഷമായി പൂര്‍ണതോതില്‍ ഉല്‍പ്പാദനം നടത്തുന്നുണ്ട്. പരമാവധി ശേഷിയുടെ എട്ടു ശതമാനമാണ് കൊച്ചിയിലേത് ഉല്‍പ്പാദിപ്പിക്കുന്നത്.
തുച്ഛമായ വിലയ്ക്ക് വിദേശ രാജ്യങ്ങളിലെ ഉല്‍പ്പാദന സ്രോതസുകളില്‍ നിന്ന് ഗ്യാസ് ലഭിക്കും. ഇന്ത്യ വിതരണ സൗകര്യം മാത്രം ഉണ്ടാക്കിയാല്മതി. കൊച്ചി മുതല്‍ മംഗലാപുരം വരെയുള്ള പൈപ്പ്, ജൂണില്‍ പൂര്‍ത്തിയാകും. തിരുവനന്തപുരം, എറണാകുളം, എടപ്പാള്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വിതരണ കേന്ദ്രങ്ങള്‍ തുടങ്ങും. പൈപ്പ് ലൈനെത്താത്ത ഭാഗങ്ങളില്‍ മറ്റു മാര്‍ഗത്തില്‍ ഗ്യാസ് എത്തിക്കും.
രാജ്യത്ത് ആദ്യമായി എല്‍എന്‍ജി ഉപയോഗിച്ച് ബസ് ഓടിക്കുന്ന സംവിധാനം കേരളത്തില്‍ ഏപ്രിലോടെ നടപ്പിലാകും. ഡീസല്‍ ഉപയോഗിക്കുന്ന 22,000 ഫിഷിങ് ബോട്ടുകളും എല്‍എന്‍ജിയിലേക്കു മാറ്റാം. വീടുകളില്‍ എല്‍എന്‍ജി വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് പദ്ധതിക്കുള്ള ടെണ്ടര്‍ ഫെബ്രുവരി അഞ്ചിന് തുറക്കും. പെട്രോനെറ്റും ടെണ്ടറിന് ശ്രമിക്കുന്നുണ്ട്. വിലയും വിതരണവും ടെണ്ടര്‍ നേടുന്നവര്‍ക്ക് നിശ്ചയിക്കാം. ആര്‍ക്ക് ടെണ്ടര്‍ കിട്ടിയാലും ക്ഷാമമില്ലാതെ ഗ്യാസ് ലഭ്യമാക്കും, പ്രഭാത് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: