ആലപ്പുഴ: സംസ്ഥാനത്തെ സാധാരണക്കാരായ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ആയുഷ്മാന്‍ ഭാരത് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചതിലെ ജാള്യത മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെതിരെ അധിക്ഷേപവുമായി ധനമന്ത്രി തോമസ് ഐസക്ക്. പദ്ധതിയുടെ ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത് നേരിട്ട് അയച്ചതാണ് സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിയത്.
ഇതോടെയാണ് ഇത്തവണത്തെ ബജറ്റില്‍ പദ്ധതി പേരു മാറ്റി അവതരിപ്പിച്ച് മുഖം രക്ഷിക്കാന്‍ ശ്രമം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് കത്തയച്ചതാണ് ഐസക്കിനെ പ്രകോപിപ്പിച്ചത്. എല്ലാവിധ ഫെഡറല്‍ മര്യാദകളെയും ലംഘിച്ചുള്ള കോമാളിക്കളിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള ഐസക്കിന്റെ വിമര്‍ശനം.
‘നാട്ടില്‍ എല്ലായിടത്തും സ്പീഡ് പോസ്റ്റില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കത്തുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അവരെ ആയുഷ്മാന്‍ ഭാരത് സേവന ആനുകൂല്യങ്ങള്‍ക്കുള്ള അവകാശികളായി തെരഞ്ഞെടുത്തിരിക്കുന്നു എന്നാണ് കത്തിലുള്ളത്. അഞ്ച് ലക്ഷം രൂപയുടെ വരെ ആരോഗ്യ പരിരക്ഷ അവര്‍ക്ക് ഉറപ്പു നല്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ തലയ്ക്ക് മുകളിലൂടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് നേരിട്ട് അറിയിക്കുകയാണ്’. എങ്ങനെയാണ് സ്കീം നടപ്പാക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ആ തീരുമാനങ്ങള്‍ എടുക്കുന്നതേയുള്ളുവെന്ന യാഥാര്‍ഥ്യവും ഐസക്ക് വെളിപ്പെടുത്തുന്നു.
ഏപ്രില്‍ മുതല്‍ കേരളത്തില്‍ ഈ സ്കീം നടപ്പാക്കുന്നതിനുള്ള ധാരണാപത്രമാണ് ഒപ്പുവച്ചിരിക്കുന്നത്. അത് എങ്ങനെയാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിട്ടേയുള്ളൂ. ഇതിന്റെ ഘടന, ആനുകൂല്യത്തിന്റെ വലുപ്പം എന്നിവ സംബന്ധിച്ച് ഇപ്പോള്‍ വിളിച്ചിരിക്കുന്ന ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാലേ തീരുമാനമാകൂ എന്നും ഐസക്ക് പറയുന്നു.
പ്രധാന്‍മന്ത്രി ആവാസ് യോജന എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി ലൈഫ് എന്ന് പേര് മാറ്റി അവതരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നു. ഇതേ മാതൃക ആയുഷ്മാന്‍ ഭാരത് പദ്ധതിയിലും നടപ്പാക്കാനായിരുന്നു ഇടതുസര്‍ക്കാര്‍ ശ്രമം. എന്നാല്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് കേന്ദ്രസര്‍ക്കാരിന്റെ കത്ത് ലഭിച്ചതോടെ ഈ നീക്കം പൊളിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: