ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റി പറഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്നാണ് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അഭിപ്രായം. അത് ഉടന്‍ തിരുത്തപ്പെടുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. ഇങ്ങനെ പറഞ്ഞവര്‍ക്ക് എന്എസ്എസിനെക്കുറിച്ച് ഒന്നുകില്‍ അറിയില്ല. അല്ലെങ്കില്‍ രാഷ്ട്രീയലാഭം വച്ചുകൊണ്ടു പറഞ്ഞതാണ്. സംസ്ക്കാരമുള്ള മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇവിടെ ഉണ്ടോ. അവരുടെ ഭാഷ തന്നെ അതിനുദാഹരണമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍എസ്എസിനെ നവോത്ഥാനം പഠിപ്പിക്കാനാണ് ഇക്കൂട്ടര്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ഈ കമ്മ്യുണിസ്റ്റ് നേതാക്കള്‍ ജനിക്കുന്നതിന് മുമ്പ് സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന് അടിത്തറയിട്ട പ്രസ്ഥാനമാണിത്. ശബരിമല യുവതീപ്രവേശനവും നവോത്ഥാനവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ശബരിമല യുവതീപ്രവേശനവിധി ഇടത് സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണ്. ഇത് ഹൈന്ദവരുടെ ഈശ്വരവിശ്വാസം ഇല്ലാതാക്കാനും ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണെന്നും സുകുമാരന്‍നായര്‍ പറഞ്ഞു. ശബരിമലവിഷയത്തിലും സാമ്പത്തികസംവരണ വിഷയത്തിലും എന്‍എസ്എസ്സിന് ഒരു നിലപാടേയുള്ളു. സമാധാനപരമായ മാര്‍ഗത്തിലൂടെയാണ് നായര്‍ സര്‍വീസ് സൊസൈറ്റി ഈ വിഷയം കൈകാര്യം ചെയ്യുന്നത്. എസ്എന്‍ഡിപിയോട് ബഹുമാനമാണ്. സംഘടന ഏതെന്നുള്ളതല്ല അത് നയിക്കുന്നവരുടെ നയമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന ആറിന് വിശ്വാസികള്‍ സമീപത്തെ ക്ഷേത്രങ്ങളിലെത്തി യഥാശക്തി വഴിപാടുകള്‍ നടത്തി പ്രാര്‍ഥനാനിരതരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: