കണ്ണൂര്‍: ആരോരുമില്ലാത്ത ചിറക്കല്‍ മൂപ്പന്‍പാറ സ്വദേശി ആപ്പേരി സുരേശന് പാര്ട്ടിക്കാരനായത് കൊണ്ടോ കാവല്ക്കാരനായിട്ടോ അല്ല കണ്ണൂര്‍ പുതിയതെരുവിലെ ബിജെപി ഓഫീസ് വരാന്തയില്‍ ഇത്രയുംനാള്‍ അന്തിയുറങ്ങിയിരുന്നത്. സുരേശന് തലചായ്ക്കാനൊരിടമായിരുന്നു അത്.
കൂലിവേല ചെയ്തും പരിചയക്കാരായ വീട്ടുകാര്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുത്തുമാണ് ഇയാളുടെ ജീവിതം. ഒരിഞ്ച് ഭൂമിയോ ബന്ധുക്കളായി ആരെങ്കിലുമോ സുരേശനില്ല. നല്ലവരായ ചിലരുടെ അനുകമ്പയില്‍ ജീവിച്ചും ബിജെപി ഓഫീസിന്റെ വരാന്തയില്‍ അന്തിയുറങ്ങിയും കാലംകഴിക്കുന്നതിനിടെയാണ് സിപിഎം അക്രമിസംഘത്തിന്റെ ക്രൂരത സുരേശനെ എരിതീയിലേക്കെറിഞ്ഞത്.
ജനുവരി മൂന്നിന് പതിവുപോലെ സുരേശന് നാട്ടിലെ അല്ലറചില്ലറ ജോലികള്‍ കഴിഞ്ഞ് രാത്രിയില്‍ പുതിയതെരുവിലെ ബിജെപി ഓഫീസിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്നു. അര്‍ധരാത്രിയോടെയാണ് സിപിഎം സംഘം ഓഫീസിന് പെട്രോളൊഴിച്ച് തീയിട്ടത്. ആളിപ്പടര്‍ന്ന തീയില്‍ ഓഫീസിലെ രേഖകളും ഫര്‍ണിച്ചറും കൊടികളും നേതാക്കളുടെ ഛായാചിത്രങ്ങളുമടക്കം കത്തിനശിച്ചു. ബിജെപി ഓഫീസ് തീയിട്ടതിന് സിപിഎമ്മുകാരായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒന്നുമറിയാതെ വരാന്തയില്‍ കിടന്നുറങ്ങിയിരുന്ന സുരേശനും ഗുരുതരമായി പൊള്ളലേറ്റു. കാലുകള്‍ക്കും കൈയ്ക്കും പൊള്ളലേറ്റ സുരേശന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആഴ്ചകളായി ഒന്നനങ്ങാന്‍ പോലും കഴിയാതെ നീറുന്ന ശരീരവും മനസ്സുമായി കഴിയുകയാണ്. നല്ലവരായ ചിലരുടെ ദയയാണ് സുരേശന് അല്‍പ്പം ആശ്വാസം. സിപിഎം ക്രൂരത സുരേശന്റെ ചിന്തകളെ പോലും ഇപ്പോള്‍ കനലെരിയിക്കുന്നു. ഇനിയുമെത്ര നാള് ആശുപത്രി കട്ടിലില്‍ ഒന്നനങ്ങാന്‍ പോലും കഴിയാതെ കിടക്കേണ്ടി വരുമെന്നും ജീവന്റെ തുടിപ്പുകള്‍ മാത്രം ബാക്കിയായ കൈകാലുകളുമായി ജീവിതം മുന്നോട്ട് തള്ളിനീക്കേണ്ടതെങ്ങനെയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് കണ്ണുനീര് മാത്രമാണ് സുരേശന്റെ ഉത്തരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: