ന്യൂദല്‍ഹി: മുലായം സിങ് യാദവ് മുഖ്യമന്ത്രിയായിരിക്കെ അയോധ്യയില്‍ രാമഭക്തരെ പോലീസ് കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലില്‍ പുനരന്വേഷണത്തിന് സാധ്യത തെളിയുന്നു. സംഭവത്തില്‍ അന്വേഷണം അനിവാര്യമാണെന്ന് യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ വ്യക്തമാക്കി. ഇതേ ആവശ്യവുമായി ബിജെപിയും വിഎച്ച്പിയും രംഗത്തെത്തി. അന്വേഷണം വേണമെന്ന് ജീവനകലാ ആചാര്യന് ശ്രീ ശ്രീ രവിശങ്കറും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതോടെ 28 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലെ പുനരന്വേഷണ സാധ്യതകള്‍ പരിശോധിക്കുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍.
ക്ഷേത്രമാവശ്യപ്പെട്ട് അയോധ്യയില്‍ സമ്മേളിച്ച രാമഭക്തര്‍ക്കു നേരെ 1990 ഒക്ടോബര്‍ 30, നവംബര്‍ രണ്ട് തീയതികളിലാണ് പോലീസ് വെടിയുതിര്‍ത്തത്. പതിനാറ് പേര് കൊല്ലപ്പെട്ടെന്നായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. നൂറ് കണക്കിനാളുകളെ കൊലപ്പെടുത്തിയതായി ഹിന്ദു സംഘടനകള്‍ നേരത്തെ ആരോപിച്ചിരുന്നു. നിരവധി രാമഭക്തരെ പോലീസ് കൊലപ്പെടുത്തിയെന്ന അയോധ്യയിലെ അന്നത്തെ പോലീസ് ഉദ്യോസ്ഥനായിരുന്ന വീര്‍ ഭാദര്‍ സിങ്ങിന്റെ വെളിപ്പെടുത്തലാണ് ഒളിക്യാമറാ ഓപ്പറേഷനിലൂടെ റിപ്പബ്ലിക് ചാനല്‍ പുറത്തുവിട്ടത്. പുനരന്വേഷണത്തിന് കോടതിയെ സമീപിക്കാനും ഹിന്ദു സംഘടനകള്‍ ആലോചിക്കുന്നുണ്ട്.
സാക്ഷികളുണ്ടെങ്കില്‍ അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ദിനേശ് ശര്‍മ ചൂണ്ടിക്കാട്ടി. സത്യം പുറത്തുവരാന്‍ അന്വേഷണം അനിവാര്യമാണ്. ചിലയാളുകളെ വീടുകളില്‍നിന്നും പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ബിജെപി ദേശീയ വക്താവ് സമ്പിത് പാത്ര പറഞ്ഞു. വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. നൂറ് കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ക്ക് പരിക്കേറ്റു. ഞങ്ങളുടെ ആദര്‍ശത്തില്‍ വിശ്വസിക്കുന്നവര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. കാലിലല്ല, തലയ്ക്കും നെഞ്ചിനുമാണ് വെടിയേറ്റത്. സമ്പിത് പാത്ര ചൂണ്ടിക്കാട്ടി.
പുതിയ സംഭവം എസ്പി-ബിഎസ്പി സഖ്യത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സഖ്യത്തില്‍ കടന്നുകൂടാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്, വിഷയത്തെ തള്ളാനോ കൊള്ളാനോ സാധിക്കാത്ത അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: