കോയമ്പത്തൂര്‍: ബംഗാളിലെ സംഭവങ്ങളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ ബിജെപി സംഘം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. സിബിഐയ്ക്ക് അവരുടെ ജോലി ചെയ്യേണ്ടേയെന്ന് നിര്‍മല സീതാരാമന് ചോദിച്ചു.
സിബിഐ അവരുടെ ജോലി ചെയ്യുമ്പോള്‍, പ്രതിപക്ഷം അതിനെ രാഷ്ട്രീയ വൈരാഗ്യം എന്ന് വിളിക്കും. ജോലി ചെയ്യാതിരുന്നാല്‍ കൂട്ടിലടച്ച തത്ത എന്നും വിളിക്കുമെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഇതിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ട് രംഗത്തെത്തുകയായിരുന്നു. മമതയ്ക്ക് പിന്തുണയുമായി പിന്നീട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ എത്തുകയും ചെയ്തിരുന്നു.
യോഗി ആദിത്യനാഥിന്റെ റാലിയ്ക്ക് അനുമതി നിഷേധിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കും എന്നും നിര്‍മല സീതാരാമന് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ വളര്‍ച്ചയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭയചകിതരാണെന്നും ബിജെപിക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പോലും ബുദ്ധിമുട്ടുള്ള സ്ഥിതിയിലേക്ക് പശ്ചിമ ബംഗാളിലെ കാര്യങ്ങള്‍ മാറിയിരിക്കുന്നു എന്നും അവര്‍ വ്യക്തമാക്കി.
ചിട്ടി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ ആയിരുന്നു സിബിഐ സംഘം എത്തിയത്. എന്നാല്‍ ഇവരെ കൊല്‍ക്കത്ത പോലീസ് കസ്റ്റഡിയില്‍ എടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: