കൊച്ചി: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് പിഎസ്സിയുടെ ശുപാര്‍ശ ലഭിച്ചവര്‍ക്കാണ് മുന്‍ഗണനയെന്നും എംപാനല്‍ ജീവനക്കാരെ ഈ ഒഴിവുകളില്‍ സ്ഥിരപ്പെടുത്താനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
റിസര്‍വ് കണ്ടക്ടര്‍മാരുടെ ഒഴിവിലേക്ക് പിഎസ്സി ശുപാര്‍ശ ചെയ്തവരെ നിയമിക്കണമെന്ന ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരെ പാലക്കാട് സ്വദേശി ആന്റണി സ്റ്റെജോ ഉള്‍പ്പെടെ നല്കിയ അപ്പീല്‍ അനുവദിച്ചാണ് ഡിവിഷന് ബെഞ്ചിന്റെ തീരുമാനം. പിഎസ്സി ലിസ്റ്റിലുള്ളവര്‍ നല്കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ചിന്റെ വിധി റദ്ദാക്കുകയാണെന്നും ഡിവിഷന് ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.
എംപാനലുകാരുടെ അവകാശവാദങ്ങള്‍ തള്ളിയാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. കെഎസ്ആര്‍ടിസി അധികൃതര്‍ എംപാനലുകാര്‍ക്ക് വ്യാജ പ്രതീക്ഷ നല്കി താല്‍ക്കാലികമായി നിയമിക്കുകയായിരുന്നു. ഇതാകട്ടേ, പിഎസ്സി ലിസ്റ്റില്‍ നിന്ന് ശുപാര്‍ശ ചെയ്യപ്പെട്ടവരുടെ അവകാശങ്ങളെ ദോഷകരമായി ബാധിച്ചുവെന്നും കോടതി പറഞ്ഞൂ.
പിരിച്ചുവിട്ടത് വ്യവസായ തര്‍ക്ക നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ചല്ലെന്ന് എംപാനലുകാര്‍ വാദിക്കുന്നു. അവര്‍ക്ക് ഇക്കാര്യത്തിനായി ലേബര്‍ കോടതികളടക്കമുള്ള ഉചിതമായ ഫോറത്തെ സമീപിക്കാമെന്നും കോടതി പറഞ്ഞൂ. കെഎസ്ആര്‍ടിസിയിലെ ഒഴിവുകള്‍ സമയബന്ധിതമായി നികത്തിയശേഷം വീണ്ടുമുള്ള ഒഴിവുകളില്‍ പിഎസ്സി മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ നിയമനം നടത്തണം. നിശ്ചിത കാലത്തേക്ക് നിയമനം നടത്തുമ്പോള്‍ കേരള സര്‍വീസ് ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കണം, പിഎസ്സി വഴിയുള്ള നിയമനം പൂര്‍ത്തിയാകുന്നതുവരെയാണ് ഇത്തരം നിയമനങ്ങള്‍ നടത്തുകയെന്നും ഹൈക്കോടതി വ്യക്തമാക്കി.
എംപാനലുകാരെ പിരിച്ചു വിട്ട് പിഎസ്സി ശുപാര്‍ശ ചെയ്തവരെ നിയമിക്കാന്‍ ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. ഇങ്ങനെ ഉത്തരവ് നല്കിയിരുന്നില്ലെങ്കില് പിഎസ്സിക്കാരെ നിയമിക്കുമായിരുന്നില്ല. കണ്ടക്ടര്‍മാരുടെ ഒഴിവുകളിലേക്ക് പിഎസ്സി ശുപാര്‍ശ ചെയ്തവരുണ്ടെങ്കില്‍ ഇവര്‍ക്ക് നിയമനം നല്കാന് താല്‍ക്കാലിക, എംപാനല്‍ ജീവനക്കാരെ ഒഴിവാക്കണമെന്ന് കെപിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് കേസില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് നേരത്തെ വിധി പറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്ന് വ്യതിചലിക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിയില്ല-ഉത്തരവ് പറയുന്നു.
മിനിമം വേതനം നല്‍കിയിരുന്നില്ലെന്നും തങ്ങളെ നിര്‍ബന്ധിച്ചു ജോലി ചെയ്യിച്ചെന്നും എംപാനലുകാര്‍ വാദിച്ചിരുന്നുവെന്നു കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ തുച്ഛമായ വേതനത്തിനു പണിയെടുക്കാന്‍ ആരും എംപാനലുകാരെ നിര്‍ബന്ധിച്ചിട്ടില്ലെന്നു കോടതി പറഞ്ഞൂ. കെഎസ്ആര്‍ടിസിയും യൂണിയന്കാരുമായുണ്ടാക്കിയ കരാറില്‍ ഇവരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിനെ സമീപിക്കുമെന്ന് പറയുന്നുണ്ട്. അര്‍ഹരായവര്‍ക്ക് പൊതുനിയമനം നല്‍കണമെന്ന ചട്ടത്തിന് വിരുദ്ധമായതിനാല്‍ ഇതു നടപ്പാക്കാനാവില്ല. എംപാനലുകാരുടെ നിയമനം 180 ദിവസത്തേക്കാണ്. കാലാവധി കഴിഞ്ഞവരെ വീണ്ടും നിയമിക്കാനാവില്ലെന്ന് ചട്ടമുണ്ട്. ഇങ്ങനെ താല്‍ക്കാലിക സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് ഭാവിയില്‍ സ്ഥിര നിയമനം അവകാശപ്പെടാന്‍ കഴിയില്ലെന്നും ചട്ടത്തില്‍ പറയുന്നുണ്ട്.
സമരം ശക്തമാക്കാനൊരുങ്ങി എം പാനല്‍ ജീവനക്കാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നു പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് സമരം ശക്തമാക്കാനൊരുങ്ങി സമരക്കാര്‍.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ഇന്ന് വിലാപയാത്ര നടത്തുമെന്ന് സമരക്കാര്‍ അറിയിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം ഇന്ന് 16-ാം ദിവസത്തിലേക്ക് കടക്കും. സമരക്കാര്‍ ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നില്‍ വെള്ളപുതച്ച് റോഡില്‍ കിടന്നു.
സമരം നീണ്ടുപോകുമ്പോഴും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകുന്നില്ല. സംരക്ഷണം നല്കാന് മാനേജ്മെന്റും സര്‍ക്കാരും തയാറായില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് മുന്നിലുള്ള വഴിയെന്ന് സമരക്കാര്‍ പറയുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: