ന്യൂദൽഹി : പശ്ചിമബംഗാളില്‍ സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത നടപടിയ്ക്കെതിരെ സിബിഐ നൽകിയ ഹർജി നാളെ പരിഗണിക്കാമെന്ന് സുപ്രീം കോടതി. തെളിവുകൾ നശിപ്പിച്ചതിന്റെ രേഖകൾ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. ഇത് ബോധ്യപ്പെട്ടാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നാളെ രാവിലെ പത്തരയ്ക്ക് കേസ് പരിഗണിക്കും. തെളിവുകൾ നശിപ്പിക്കാൻ സർക്കാർ ശ്രമിച്ചാൽ ശക്തമായി ഇടപെടുമെന്നും കോടതി പറഞ്ഞു. സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത ബംഗാൾ പോലീസ് നടപടി സോളിസിറ്റർ ജനറലാണ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.പശ്ചിമ ബംഗാളിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ശാരദ ചിറ്റ് ഫണ്ട് കുംഭകോണക്കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസ് മേധാവി രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെയാണ് ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രി മമതാ ബാനർജിയുടെ പിന്തുണയോടെയാണ് അറസ്റ്റ്. സിബിഐ ഓഫീസിലെത്തിയ പോലീസ് സംഘം നിർണ്ണായകമായ പല തെളിവുകളും നശിപ്പിച്ചതായി സിബിഐ ഇടക്കാല ഡയറക്ടർ നാഗേശ്വര റാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: