ശ്രീനഗർ: ഭീകരരുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് ഔറംഗസേബിന്റെ പിതാവ് മുഹമ്മദ് ഹനീഫ് ബിജെപിയില്‍ ചേര്‍ന്നു. രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ നയങ്ങളും തീവ്രവാദം തുടച്ചു നീക്കാനുളള ശ്രമങ്ങളുമാണ് ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് മുന്‍ സൈനികന് കൂടിയായ മുഹമ്മദ് ഹനീഫ് പറഞ്ഞു.
ജമ്മുകശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് പാര്‍ട്ടിയില്‍ ചേരുന്നതിനുള്ള തീരുമാനം മുഹമ്മദ് ഹനീഫ് അറിയിച്ചത്. രജൗറി സ്വദേശിയായ മുഹമ്മദ് ഹനീഫ് മുന്‍സൈനികനും ലഫ്റ്റനന്റ് കേണലുമായിരുന്ന രാകേഷ് കുമാര്‍ ശര്‍മയോടൊപ്പമാണ് ബിജെപിയില്‍ ചേര്‍ന്നത്. പാർട്ടിയിലേയ്ക്ക് സ്വാഗതം ചെയ്ത നരേന്ദ്രമോദിയ്ക്ക് ഔറംഗസേബിന്റെ ഛായാചിത്രം ഹനീഫ് സമ്മാനിച്ചു.
കശ്മീരിൽ നിന്ന് ഭീകരരെ തൂത്തെറിയണം. പാകിസ്ഥാനുമായി യാതൊരു ചർച്ചയും ആവശ്യമില്ല, കശ്മീർ പ്രശ്നം പരിഹരിക്കാൻ മോദിക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ജൂണിലാണ് 44 രാഷ്ട്രീയ റൈഫിൾസിലെ സൈനികനായിരുന്ന ഔറംഗസേബിനെ ഭീകരർ വധിച്ചത്. ഈദ് ആഘോഷിക്കാന്‍ വീട്ടിലേയ്ക്ക് വരുന്നതിനിടെ പൂഞ്ച് മേഖലയില്‍ വച്ച് ഭീകരർ ഔറംഗസീബിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
വെടിയേറ്റ നിലയില്‍ പുല്‍വാമ ജില്ലയിലെ ഗുസു ഗ്രാമത്തിലാണ് ഔറംഗസേബിന്റെ മൃതശരീരം കണ്ടെത്തിയത്. ഔറംഗസേബിന്റെ വധം രാജ്യത്തുടനീളം വമ്പിച്ച പ്രതിഷേധത്തിനാണ് വഴിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: