ന്യൂദൽഹി ; ബംഗാളിൽ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. സംഭവ വികാസങ്ങളെ കുറിച്ച് റിപ്പോർട്ട് തേടിയതിന് പിന്നാലെയാണിത്. കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.
നേരത്തേ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഗവര്‍ണറെ ഫോണില്‍ വിളിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞിരുന്നു. ബംഗാളിലെ പ്രതിസന്ധികൾ കേന്ദ്രം നിരന്തരം നിരീക്ഷിക്കുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ശാരദ ചിറ്റ് ഫണ്ട് കുംഭകോണക്കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസ് മേധാവി രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെയാണ് ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ പിന്തുണയോടെയാണ് അറസ്റ്റ്.
സിബിഐ ഓഫീസിലെത്തിയ പോലീസ് സംഘം നിർണ്ണായകമായ പല തെളിവുകളും നശിപ്പിച്ചതായി സിബിഐ ഇടക്കാല ഡയറക്ടർ നാഗേശ്വര റാവു പറഞ്ഞു. അതേ സമയം ബംഗാൾ പോലീസ് നടപടിയ്ക്കെതിരെ സിബിഐ നൽകിയ ഹർജി നാളെ സുപ്രീം കോടതി പരിഗണിയ്ക്കും. തെളിവുകൾ നശിപ്പിക്കാൻ സർക്കാർ ശ്രമിച്ചാൽ ശക്തമായി ഇടപെടുമെന്നും കോടതി പറഞ്ഞു.
വന്‍തുക മടക്കിക്കിട്ടുമെന്ന് വിശ്വസിപ്പിച്ച് പാവങ്ങള്‍ ഉള്‍പ്പെടെ സാധാരണക്കാരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് അവരെ കബളിപ്പിച്ചതാണ് ശാരദാ ചിട്ടി തട്ടിപ്പ്. 200 മുതല്‍ 300 കോടിയുടെ തട്ടിപ്പാണ് 2014 വരെ അരങ്ങേറിയത്.ഇരുനൂറോളം കമ്പനികളുടെ കൺസോർഷ്യമെന്ന നിലയിലാണ് ബംഗാളിൽ ശാരദാ ഗ്രൂപ്പ് എന്ന ചിട്ടി കമ്പനി രൂപീകരിച്ചത്. തൃണമൂൽ കോൺഗ്രസ് നേതാക്കളായിരുന്നു തട്ടിപ്പിനു പിന്നിൽ. ഇവരുടെ സാന്നിധ്യം കമ്പനിയുടെ വിശ്വാസ്യത വര്‍ധിക്കുകയും നിരവധി പേര് പണം നിക്ഷേപിക്കാന്‍ മുന്നോട്ടു വരികയും ചെയ്തു.
എന്നാല്‍ കമ്പനി പൊളിഞ്ഞതോടെ സാധാരണാക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് നിക്ഷേപകർക്ക് അവരുടെ സമ്പാദ്യം നഷ്ടമായി. തൃണമൂല്‍ കോണ്‍ഗ്രസിലെ നിരവധി നേതാക്കളെ സാമ്പത്തികമായി സഹായിച്ചിരുന്നതും ശാരദാ ഗ്രൂപ്പാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: