തിരുവനന്തപുരം: സര്‍ക്കാര്‍ യുവതികളെ കടത്തി ശബരിമലയില്‍ ആചാരലംഘനം നടത്തിയതിനു പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയതിന് വിശദീകരണവുമായി ശബരിമല തന്ത്രി കണ്ഠരര് രാജീവര്. താന്ത്രിക വിധി പ്രകാരമാണ് ശുദ്ധിക്രിയകള്‍ നടത്തിയതെന്ന് തന്ത്രി വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി. തന്ത്രിയുടെ വിശദീകരണം ഇന്നു ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും.
ബിന്ദു, കനകദുര്‍ഗ എന്നിവര്‍ ശബരിമലയിലെത്തി ആചാരലംഘനം നടത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് തന്ത്രി കണ്ഠരര് രാജീവര് നടയടച്ച് ശുദ്ധിക്രിയ നടത്തിയത്. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമെന്നും, ദേവസ്വം ബോര്‍ഡ് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്നാണ് വിശദീകരണം ആവശ്യപ്പെട്ട് ബോര്‍ഡ് തന്ത്രിക്ക് നോട്ടീസ് നല്‍കിയത്. ഈ നോട്ടീസിനാണ് തന്ത്രി മറുപടി നല്‍കിയത്.
താന്ത്രിക വിധി പ്രകാരമാണ് നടയടച്ച് ശുദ്ധിക്രിയ നടത്തിയതെന്ന് വിശദീകരണത്തില്‍ പറയുന്നു. പൂര്‍വികര്‍ പകര്‍ന്നു നല്കിയ താന്ത്രിക അറിവുകളുടെ പശ്ചാത്തലത്തിലും താന്ത്രിക ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന രീതികളിലുമാണ് ശുദ്ധിക്രിയ നടത്തിയത്. ഇതിനെ തെറ്റായി കാണാന്‍ കഴിയില്ല. മാത്രമല്ല ശുദ്ധിക്രിയ നടത്തുന്നതിനു മുമ്പ് ശബരിമലയില്‍ ചുമതലയിലുണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചിരുന്നതായും തന്ത്രി വ്യക്തമാക്കി.
ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ സിവില്‍ ക്രിമിനല്‍ നടപടികള്‍ ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ കോടതി ഈ ആവശ്യം തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: