ആലപ്പുഴ: നാട്ടാനപരിപാലനത്തിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കിയിട്ടും കഴിഞ്ഞ വര്‍ഷം ചരിഞ്ഞത് 34 ആനകള്‍. 2017ല്‍ 13 ആനകള്‍ ചരിഞ്ഞ സ്ഥാനത്താണ് കഴിഞ്ഞ വര്‍ഷത്തെ വര്‍ധന ആശങ്കയുയര്‍ത്തുന്നത്.
അമിത ജോലിഭാരവും രോഗവുമാണ് ഇത്രയും ആനകള്‍ ചരിയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 20നും 63നുമിടയില്‍ പ്രായമുള്ള ആനകളാണ് ചരിഞ്ഞത്. ഇവയില്‍ ഭൂരിഭാഗത്തിനും എരണ്ടകെട്ടും വാതരോഗവുമായിരുന്നു. പരിപാലനത്തിലെ അനാസ്ഥയാണ് ഇതിനു കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ആനകളുടെ പ്രായാധിക്യമാണ് മരണകാരണമെന്നാണ് ഉടമകള്‍ പറയുന്നത്. കഴിഞ്ഞ നവംബറില്‍ നടത്തിയ നാട്ടാന കണക്കെടുപ്പ് പ്രകാരം 521 നാട്ടാനകളായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. കഴിഞ്ഞ മുന്നു മാസത്തിനിടെ 517 ആയി കുറഞ്ഞു.
നാട്ടാന പരിപാലനം കാര്യക്ഷമമാക്കാന്‍ 12 ഇന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിറക്കിയിരുന്നു. ഇവ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഉയര്‍ന്ന മരണനിരക്ക്. തുടര്‍ച്ചയായുള്ള എഴുന്നള്ളിപ്പും മണിക്കൂറുകളോളം നീളുന്ന യാത്രകളും ആവശ്യത്തിന് ഭക്ഷണവും വിശ്രമവും ലഭിക്കാത്തതും ചൂടുകൂടിയ കാലാവസ്ഥയും ആനകള്‍ക്ക് പ്രശ്നമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: