പത്തനംതിട്ട: മാരാമണ്‍ കണ്വന്ഷന് 10ന് ആരംഭിക്കും. പമ്പാ മണല്‍പ്പുറത്തെ പന്തലില്‍ ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 17ന് സമാപിക്കും.
കണ്വന്ഷന് ഇക്കൊല്ലം ശതോത്തര രജതജൂബിലിയിലേക്ക് പ്രവേശിക്കുകയാണ്. ജൂബിലി ഉദ്ഘാടനം 17നു രാവിലെ നടക്കുമെന്ന് സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ് ഏബ്രഹാം അറിയിച്ചു. ഉദ്ഘാടന യോഗത്തില്‍ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷനാകും.
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ യോര്‍ക്കിലെ ആര്‍ച്ച് ബിഷപ് ജോണ്‍ ടക്കര്‍ മുഗാബെ സെന്റാമു, ഡോ. ഡാനിയേല്‍ ഹോം (മലേഷ്യ), റവ. റെയ്മണ്ട് സിമംഗല കുമലോ (സൗത്ത് ആഫ്രിക്ക) എന്നിവരാണ് ഇക്കൊല്ലത്തെ പ്രധാന പ്രസംഗകര്‍. 13ന് രാവിലെ 10ന് എക്യുമെനിക്കല്‍ സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യസന്ദേശം നല്‍കും.
തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും രാവിലെ 10നും ഉച്ചകഴിഞ്ഞ് രണ്ടിനും വൈകിട്ട് അഞ്ചിനും പൊതുയോഗങ്ങളുണ്ടാകും. മാര്‍ത്തോമ്മാ സുവിശേഷ സേവികാസംഘത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച പ്രത്യേക സമ്മേളനം ഒമ്പതിന് രാവിലെ 10ന് മണല്‍പ്പുറത്ത് നടക്കും. ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന ഓലപ്പന്തലാണ് പമ്പയുടെ തീരത്ത് കണ്‍വന്‍ഷനുവേണ്ടി സജ്ജമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: