ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകേസുകള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തലയ്ക്കുമീതെ ഡമോക്ലിസിന്റെ വാളുപോലെ തൂങ്ങിയാടുകയാണ്. അത് അവരെ ഭയപ്പെടുത്തുന്നുണ്ട്. സാധ്യമായ രീതിയിലെല്ലാം അവര്‍ അതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. ഈ പ്രതിരോധ ശ്രമങ്ങള്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതിന് അവര്‍ ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നതിന് തെളിവാണ് സിബിഐ മേധാവി എം. നാഗേശ്വര റാവുവിന്റെ വെളിപ്പെടുത്തല്‍.
കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഈ അഴിമതി കേസുകളുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സ്വന്തം നിലനില്‍പ്പിനായി മമത രാജീവിനെ ഉപകരണമാക്കി എന്നുവേണം സംശയിക്കാന്‍. ശാരദ ചിട്ടി തട്ടിപ്പുകേസ് അന്വേഷിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല രാജീവ് കുമാറിനായിരുന്നു. ആകെ 17,460 കോടി രൂപയുടെ അഴിമതിയാണ് ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകേസുകളില്‍ ഉണ്ടായത്.
മുപ്പത്തിയഞ്ച് വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണത്തെ തൂത്തെറിഞ്ഞാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ ഭരണത്തിലേറിയത്, അതും അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട്. എന്നാല്‍ പശ്ചിമബംഗാളില്‍ സംഭവിച്ചത് മറ്റൊന്നാണ്. അധികാരകേന്ദ്രങ്ങളിലുള്ളവരുടെ ഒത്താശയോടെ അഴിമതികളുടെ കൂത്തരങ്ങായി ബംഗാള്‍ മാറി. സാധാരണക്കാരെ വഞ്ചിച്ച് നിക്ഷേപ തട്ടിപ്പുവീരന്മാര്‍ക്ക് വിലസാന്‍ അവര്‍ അവസരമൊരുക്കി. മമത ഭരണകൂടത്തെ പിടിച്ചുലച്ച ശാരദ ചിട്ടി ഫണ്ട് അഴിമതിയും ഇതില്‍ നിന്നും വ്യത്യസ്തമല്ല.
സുധീപ്ത സെന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശാരദ ഗ്രൂപ്പ് 1.7 ദശലക്ഷം നിക്ഷേപകരില്‍ നിന്നായി ചിട്ടിയെന്ന പേരില്‍ പിരിച്ചെടുത്തത് ഏകദേശം 1200 കോടി രൂപ. ഇരുനൂറോളം സ്വകാര്യ കമ്പനികള്‍ ഉള്‍ക്കൊള്ളുന്ന ഒരു കണ്‍സോര്‍ഷ്യം ആയിരുന്നു ശാരദ ഗ്രൂപ്പ്. 2013 ഏപ്രിലില്‍ ഈ സ്ഥാപനം പൊളിഞ്ഞതോടെയാണ് വന്‍ അഴിമതിക്കഥകള്‍ പുറംലോകമറിഞ്ഞത്.
ആരേയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു സുധീപ്ത സെന്നിന്റേത്. ബംഗാളിലെ സാധാരണക്കാരെയും പ്രമുഖരേയും ഒരേപോലെ തന്റെ വാക്ചാതുര്യത്താല് മയക്കാന്‍ സുധീപ്തയ്ക്ക് സാധിച്ചു. ഒരുകാലത്ത് പശ്ചിമ ബംഗാളിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഇയാള്‍ അന്ന് അറിയപ്പെട്ടിരുന്നത് ശങ്കരാദിത്യ സെന്‍ എന്ന പേരിലായിരുന്നു. പിന്നീട് പേര് മാറ്റി. 90കളില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായി.
ദേബ്ജാനി മുഖര്‍ജിയായിരുന്നു ശാരദ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരില്‍ ഒരാള്‍. എയര്‍ഹോസ്റ്റസ് ആവാന്‍ പഠിച്ച ദേബ്ജാനി 2010 ലാണ് ശാരദാ ഗ്രൂപ്പില്‍ റിസപ്ഷനിസ്റ്റായി ചേര്‍ന്നത്. അവിടെനിന്നാണ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലേക്കുള്ള അവരുടെ വളര്‍ച്ച. ശാരദാ ഗ്രൂപ്പിനുവേണ്ടി ചെക്കുകള്‍ ഒപ്പിട്ടിരുന്നത് ഇവരായിരുന്നു.
പൊന്‍സി സ്കീം മാതൃകയിലായിരുന്നു ശാരദാ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. പുതിയ നിക്ഷേപകര്‍ക്ക് വന്‍ തുക വാഗ്ദാനം നല്കി, അവരില്‍ നിന്നും പണം പിരിച്ചതിനുശേഷം അത് പഴയ നിക്ഷേപകര്‍ക്ക് നല്കുന്ന രീതിയാണ് ‘പൊന്‍സി മാതൃക’. 1920 ലാണ് ഈ വിദ്യ ആദ്യമായി പരീക്ഷിച്ചത്. ചാള്‍സ് പൊന്‍സി എന്ന ഇറ്റലിക്കാരനാണ് കുപ്രസിദ്ധമായ ഈ മാതൃകയുടെ ഉപജ്ഞാതാവ്.
2006 ലായിരുന്നു ശാരദ ഗ്രൂപ്പിന്റെ പിറവി. ജനങ്ങള്‍ക്കിടയില്‍ വിശ്വാസം നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഏതൊരു പൊന്‍സി സ്കീമുകളേയും പോലെ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍, ജനങ്ങളെ ശാരദാ ഗ്രൂപ്പില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു. ഓരോ ഗ്രാമീണ മേഖലയിലും പ്രവര്‍ത്തിക്കാന്‍ ഏജന്റുമാരേയും റിക്രൂട്ട് ചെയ്തിരുന്നു. നിക്ഷേപത്തിന്റെ ഒരു നിശ്ചിത ശതമാനമായിരുന്നു ഏജന്റുമാര്‍ക്കുള്ള കമ്മീഷന്. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് ആയി ഈ ശൃംഗല വളര്‍ന്നു. കടപ്പത്രങ്ങളും കോര്‍പ്പറേറ്റ് ബോണ്ടുകളും ഇഷ്യു ചെയ്തുകൊണ്ടാണ് പ്രാരംഭ ഘട്ടത്തില്‍ പൊതുജനങ്ങളില്‍ നിന്നും പണം സമാഹരിച്ചിരുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വിപണി നിയന്ത്രിതാവായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ വ്യക്തമായ അനുമതി കൂടിയേ തീരു.
2009 ലാണ് സെബി, ശാരദാ ഗ്രൂപ്പിനെതിരെ രംഗത്ത് വരുന്നത്. അതോടുകൂടി മൂലധന സമാഹരണത്തിന്റെ രീതി തന്നെ ശാരദാ ഗ്രൂപ്പ് മാറ്റി. ടൂറിസം പാക്കേജ്, ഹോട്ടല്‍ ബുക്കിങ്, റിയല്‍ എസ്റ്റേറ്റ്, മോട്ടോര്‍ സൈക്കിള്‍ ഉത്പാദനം തുടങ്ങി വിവിധ വഴികളിലൂടെ പശ്ചിമബംഗാള്‍, ഛാര്‍ഗണ്ഡ്, അസം, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം മൂലധന സമാഹരണം തുടങ്ങി. നിക്ഷേപകരാവട്ടെ, അവരുടെ നിക്ഷേപത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് അജ്ഞരുമായിരുന്നു.
2011ല്‍ സെബി, പശ്ചിമ ബംഗാള്‍ ഭരണകൂടത്തിന് ശാരദ ഗ്രൂപ്പിന്റെ ചിട്ടി ഫണ്ട് പ്രവര്‍ത്തനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി. എന്നാല്‍ ശാരദാ ഗ്രൂപ്പ് തുടര്‍ന്നും തട്ടിപ്പുകളുമായി മുന്നോട്ടു പോയി. ഇതിനോടകം ശാരദാ ഗ്രൂപ്പ് ഒരു ബ്രാന്‍ഡ് നാമമായി മാറിയിരുന്നു. പ്രമുഖരുടെ ഒരു നിര തന്നെ ശാരദാ ഗ്രൂപ്പുമായി സഹകരിച്ചു. ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ ശതാബ്ദി റോയി, ബോളിവുഡ് നടനും തൃണമൂല്‍ എംപിയുമായ മിഥുന് ചക്രവര്‍ത്തി തുടങ്ങിയവര്‍ ശാരദാ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി. ശാരദാ ഗ്രൂപ്പിന്റെ മാധ്യമ വിഭാഗം സിഇഒ ആയി തൃണമൂല്‍ എംപി കുനാല്‍ ഘോഷും ചുമതലയേറ്റു. 2013 ഓടെ അഞ്ച് ഭാഷകളിലായി എട്ട് പത്രങ്ങളാണ് ശാരദാ ഗ്രൂപ്പിനുണ്ടായിരുന്നത്.
നിരവധി തൃണമൂല്‍ എംപിമാരാണ് ശാരദാ ഗ്രൂപ്പില്‍ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയിരുന്നത്. ശാരദാ ഗ്രൂപ്പ് ജീവനക്കാരന് എന്ന നിലയില്‍ കുനാല്‍ ഘോഷിന്റെ പ്രതിഫലം ഒരു മാസം 16 ലക്ഷം രൂപയായിരുന്നു.
പശ്ചിമബംഗാള്‍ ഗതാഗത മന്ത്രിയായിരുന്ന മദന്‍ മിത്രയായിരുന്നു ശാരദാ ഗ്രൂപ്പ് തൊഴിലാളി വിഭാഗം നേതാവ്. ജനങ്ങളോട് അവരുടെ സമ്പാദ്യം ശാരദാ ഗ്രൂപ്പില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇവരെ കൂടാതെ അസമിലെ ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഹിമംന്ത ബിശ്വ ശര്‍മ്മയും ശാരദാ ഗ്രൂപ്പിന്റെ ആനുകൂല്യം കൈപ്പറ്റിയിരുന്നു. അസമിലെ മുന്‍ കോണ്‍ഗ്രസ് എംപിയും കേന്ദ്ര കാബിനറ്റ് മന്ത്രിയുമായിരുന്ന മാതങ്ക് സിന്‍ഹിന്റെ ഭാര്യ മനോരഞ്ജന സിന്‍ഹിന് 250 ദശലക്ഷം രൂപയും അവരുടെ പിതാവ് കെ.എന്‍. ഗുപ്തയ്ക്ക് ശാരദ ഗ്രൂപ്പ് ടെലിവിഷന്‍ ചാനലിന്റെ ഓഹരികള്‍ വാങ്ങിയ ഇനത്തില്‍ 30 ദശലക്ഷം രൂപയും നല്‍കിയതായാണ് പിടിയിലായപ്പോള്‍ സുധീപ്ത സെന്‍ വെളിപ്പെടുത്തിയത്.
തകര്‍ന്നടിഞ്ഞ് ശാരദാ ഗ്രൂപ്പ്
2013 ജനുവരിയോടെയാണ് ശാരദാ ഗ്രൂപ്പ് തകര്‍ച്ചയെ അഭിമുഖീകരിച്ചുതുടങ്ങിയത്. വരവിനേക്കാള്‍ കൂടുതലായിരുന്നു ചെലവ്. ധനസമാഹരണത്തില്‍ ശാരദാ ഗ്രൂപ്പ് അമ്പേ പരാജയപ്പെട്ടുതുടങ്ങി. 2013 ഏപ്രില്‍ ആറിന് 18 പേജുള്ള ഒരു കത്ത് സെന്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് എഴുതി. അതില്‍ കുനാല്‍ ഘോഷ് ഉള്‍പ്പടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരും അവരുമായി നടത്തിയ പണമിടപാടുകളും സംബന്ധിച്ച് വെളിപ്പെടുത്തിയിരുന്നു. ഏപ്രില്‍ 18ന് സെന്നിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഏപ്രില്‍ 23ന് കശ്മീരിലെ സോന്മാര്ഗില് വച്ച് സുധീപ്ത സെന്‍, ദേബ്ജാനി മുഖര്‍ജി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
2013 ഏപ്രില്‍ 22നാണ് അലഹാബാദ് ഹൈക്കോടതി റിട്ട ജഡ്ജ് ശ്യാംലാല്‍ കുമാര്‍ സെന്‍ അധ്യക്ഷനായിട്ടുള്ള നാലംഗ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ ശാരദ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. 12.5 ലക്ഷം പരാതികളാണ് ശാരദാ ഗ്രൂപ്പിനെതിരായി കമ്മീഷന് മുമ്പാകെ ലഭിച്ചത്. കഴിഞ്ഞതെല്ലാം കഴിഞ്ഞു എന്ന മട്ടില്‍ ഈ അഴിമതിയെ നിസാരവത്കരിക്കുന്ന സമീപനമായിരുന്നു മമത കൈക്കൊണ്ടത്. ശാരദാ ഗ്രൂപ്പില്‍ നിക്ഷേപം നടത്തി കബളിപ്പിക്കപ്പെട്ട താഴ്ന്ന വരുമാനക്കാര്‍ക്കുവേണ്ടി 500 കോടി രൂപയുടെ ആശ്വാസ നിധി സമാഹരിക്കുകയായിരുന്നു മമത കണ്ടെത്തിയ മറ്റൊരു ഉപായം. പുകയില ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുകയായിരുന്നു ഇതിനുവേണ്ടി ചെയ്തത്. അന്ന് ആര്‍ബിഐ ഗവര്‍ണറായിരുന്നു ദുവ്വുരി സുബ്ബറാവുവരെ ഈ നീക്കത്തെ ചോദ്യം ചെയ്തുരംഗത്ത് വന്നിരുന്നു. തട്ടിപ്പുകേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയെങ്കിലും ഈ കേസ് അന്വേഷണം സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിനെ മമത ഭരണകൂടം ശക്തമായി എതിര്‍ത്തിരുന്നു എന്നതും ശ്രദ്ധേയമാണ്. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം വന്നപ്പോള്‍ മാത്രമാണ് കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ മമത തയ്യാറായതു തന്നെ.
ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ അറസ്റ്റിലായ പലരും മമതയോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ്. മമതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന് എന്നാണ് മദന്‍ മിത്ര അറിയപ്പെട്ടിരുന്നത്. തൃണമൂല്‍ എംപി ശ്രിന്‍ജോയ് ബോസ്, പശ്ചിമ ബംഗാള്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ രജത് മജൂംദാര്‍ തുടങ്ങിയവരും തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. തട്ടിപ്പില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് മമതയ്ക്ക് ഇവര്‍ അനഭിമതരായെങ്കിലും ശാരദ ചിട്ടി ഫണ്ട് അഴിമതി കേസില്‍ ഒരു വിരല്‍ മമതയ്ക്കുനേരെ ഇപ്പോഴും നീളുന്നുണ്ട്. ആ ഭയപ്പാടാണ് കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തിന് അനുവദിക്കാതെ അറസ്റ്റുചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നതും.
മമതയുടെ നിലപാടുകള്‍
ശാരദാ ചിട്ടി ഫണ്ട് അഴിമതിയില്‍ മമത സ്വീകരിച്ച നിലപാടുകളെല്ലാം ഇന്ന് സംശയത്തിന്റെ നിഴലിലാണ്. തുടക്കത്തില്‍ തന്നെ തൃണമൂലിന് ഈ അഴിമതിയില്‍ യാതൊരു പങ്കുമില്ലെന്ന സമീപനമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. മമത മുഖ്യമന്ത്രിയായതിനു ശേഷമുള്ള കാലയളവിലായിരുന്നു ശാരദാ ഗ്രൂപ്പിന്റെ വളര്‍ച്ച. മമത ഭരണകൂടത്തിന് വേണ്ടി ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളാണ് ശാരദാ ഗ്രൂപ്പ് സ്പോണ്സര് ചെയ്തിരുന്നത്. മമത നേരിട്ടായിരുന്നു അത് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തിരുന്നതും. മമതയെ പ്രധാനമന്ത്രി പദവിയിലെത്തിക്കുന്നതിന് മാധ്യമ സ്ഥാപനങ്ങളിലൂടെയുള്ള സഹായവും സെന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് കുനാല്‍ ഘോഷിന്റെ വെളിപ്പെടുത്തല്‍.
മദന്‍ മിത്രയെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് മമത ബാനര്‍ജിക്ക് എതിര്‍പ്പുമായി തെരുവിലിറങ്ങേണ്ടിയും വന്നു. കേന്ദ്ര സര്‍ക്കാരിനേയും സിബിഐയേയും കുറ്റപ്പെടുത്തുന്നതിനപ്പുറം പോയി കാര്യങ്ങള്‍. മിത്രയുടെ അറസ്റ്റിനെതിരെ ഒരു മുഖ്യമന്ത്രി തന്നെ ഭരണഘടനാ സ്ഥാപനങ്ങളെ വെല്ലുവിളിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചുകൊണ്ട് ഭരണഘടനാലംഘനം തന്നെ നടത്തി.
അഴിമതിയുടെ റോസ് വാലി
ഇന്ത്യയിലെ ഏറ്റവും വലിയ പോന്‍സി അഴിമതിയായാണ് റോസ് വാലി അഴിമതി അറിയപ്പെടുന്നത്. 2015 മാര്‍ച്ചിയാണ് തട്ടിപ്പിന്റെ പേരില്‍ റോസ് വാലി ഗ്രൂപ്പ് ചെയര്മാന് ഗൗതം കുഡുവിനെ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ അറസ്റ്റു ചെയ്തത്. പശ്ചിമ ബംഗാള്‍, അസം, ബീഹാര്‍ എന്നിവിടങ്ങളിലെ നിക്ഷേപകരില്‍ നിന്നായി ഏകദേശം 15,000 കോടി രൂപയാണ് സമാഹരിച്ചത്. 30 ഓളം പേപ്പര്‍ കമ്പനികളാണ് റോസ് വാലിയുടെ പേരിലുള്ളത്. കമ്പനിയുടെ പേരില്‍ ഉണ്ടായിരുന്നതാവട്ടെ 2,000 ബാങ്ക് അക്കൗണ്ടുകളും. 2012 വരെ സുഗമമമായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി റോസ് വാലിയുടെ പ്രവര്‍ത്തനത്തിനെതിരെ രംഗത്തുവന്നതോടെയാണ് തട്ടിപ്പുകഥ പുറത്തുവന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുധീപ് ബന്ധോപാധ്യായ, തപസ് പാല് എന്നിവര്‍ ഈ തട്ടിപ്പുകേസില്‍ അറസ്റ്റിലായതും മമത ബാനര്‍ജിക്ക് തിരിച്ചടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: