കൊച്ചി: കത്തോലിക്കാ സഭയില്‍ അച്ചടക്കം സ്ഥാപിക്കാനെന്ന പേരില്‍ കര്‍ദിനാള്‍ ആലഞ്ചേരി ഇറക്കിയ ഇടയലേഖനത്തിന്റെ ഉള്ളടക്കത്തില്‍ ഫോറം ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസ് (ഫോറം) ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. സിറോ മലബാര്‍ സിനഡിന് ശേഷം ജനവരി 18 നായിരുന്നു ഇടയലേഖനം. ഝാര്‍ഖണ്ഡ് ആസ്ഥാനമായ ഫോറം ഇറക്കിയ പ്രസ്താവനയില്‍ സഭയുടെ വിവിധ വേദികളിലെ പ്രതിനിധികള്‍ പിന്തുണയ്ക്കുന്നുണ്ട്.
ഇന്ത്യന്‍ വിമന്‍ തിയളോജിയന്സ് ഫോറം, ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ്, കാമ്പയിന് ഫോര്‍ ഹൗസിങ് ആന്‍ഡ് ടെറുണിയല് റൈറ്റ്സ്, നാഷണല്‍ വര്‍ക്കേഴ്സ് മൂവ്മെന്റ്, നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ മീഡിയ ഇന്ത്യ എന്നീ സംഘടനകളുടെ പ്രതിനിധികളും പ്രസ്താവനയെ പിന്തുണയ്ക്കുന്നു.
സഭയുടെ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നവര്‍ക്ക് മാനുഷിക പരിരക്ഷയും പരിഗണനയും നിഷേധിക്കുന്നതാണ് ഇടയലേഖനം എന്ന് പറയുന്ന പ്രസ്താവന, സഭയില്‍ കുട്ടികള്‍ക്കും മുതിര്ന്നവര്ക്കുമെതിരേ നടക്കുന്ന ലൈംഗിക കുറ്റങ്ങളോട് ഒട്ടും ഒത്തുതീര്പ്പുപാടില്ലെന്ന് പറയുന്നു.
ദേശീയ മനുഷ്യാവകാശ കമ്മീഷന് മാതൃകയില്‍ സഭയില്‍ സ്വതന്ത്ര ട്രൈബ്യൂണല്‍ വേണമെന്ന് ഫോറം ആവശ്യപ്പെടുന്നു. ഇതിലൂടെ ജോലിസ്ഥലത്തെ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ കഴിയുമെന്ന് അവര്‍ പറയുന്നു.
ഒന്നിച്ചുനിന്ന് സഭയിലെ ചെകുത്താന്മാരെ ചെറുക്കാമെന്നും പാവങ്ങളുടെ അടിച്ചമര്‍ത്തലും പീഡനവും ഇല്ലാതാക്കാമെന്നും പറയുന്ന പ്രസ്താവന ഇടയലേഖനത്തെ തള്ളിക്കളയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: