കൊച്ചി: യുവത്വത്തിന്റെ കരുത്തില്‍ കൊച്ചിയുടെ മണ്ണില്‍ ആദ്യ അങ്കത്തിനിറങ്ങിയ ബ്ലാക്ക് ഹോക്ക്സ് ഹൈദരാബാദിന് വിജയ തുടക്കം. കൊച്ചിയുടെ കളി മുറ്റത്ത് നിറഞ്ഞാടിയ ഹൈദരാബാദ് അഞ്ചുസെറ്റ് പോരാട്ടത്തിനൊടുവിലാണ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ കീഴടക്കിയത്. സ്കോര്‍: 15-11, 13-15, 15-11, 14-15, 15-9.
കളി മികവിലൂടെ അമേരിക്കന്‍ താരം കാഴ്സണ് ക്ലാര്‍ക്ക് ആദ്യ പോയിന്റ് ഹൈദരാബാദിനു സമാനിച്ചു. ലീഗിലാദ്യമായി നീണ്ട റാലികള്‍ കണ്ട ആദ്യ സെറ്റ് ഇടവേളയ്ക്ക് പിരിയുമ്പോള്‍ അറിനെതിരെ എട്ട് പോയിന്റിന് ഹൈദരാബാദ് മുന്നില്‍. എന്നാല്‍ ഉടനെ സൂപ്പര്‍ പോയിന്റിലുടെ മികച്ച തിരിച്ചു വരവ് നടത്തിയ അഹമ്മദാബാദ് 8-8ന് ഒപ്പം പിടിച്ചു. ആദ്യ സെറ്റിനായി ഇരു ടീമുകളും കളം നിറഞ്ഞ കാഴ്ചയാണ് പീന്നീട് കണ്ടത്. മെയ്ക്കരുത്തിന്റെ പോരാട്ട വീര്യം മുന്നോട്ടുവച്ച ഹൈദരാബാദിന് ആദ്യ സെറ്റ് സ്വന്തം.
രണ്ടാം സെറ്റില്‍ തിരിച്ചടിക്കുന്ന അഹമ്മദാബാദിനെയാണ് കളത്തില്‍ കണ്ടത്. ഇന്ത്യന്‍ അറ്റാക്കര്‍ വൈഷ്ണവ് ശക്തമായ സ്മാഷുകളിലൂടെ കളം നിറഞ്ഞു. 6-10 ല്‍ നില്‍ക്കെ മത്സരം അകന്നു പോകുന്നെന്ന് തോന്നിച്ച സമയത്ത് സൂപ്പര്‍ പോയിന്റ് വിളിച്ച ഹൈദരാബാദ് ജീവശ്വാസം നീട്ടി. ആദ്യ സെറ്റ് നഷ്ടപ്പെട്ട അഹമ്മദാബാദ് രണ്ടാം സെറ്റില്‍ നടത്തിയത് വീരോചിത ചെറുത്തു നില്‍പ്പ്. റഷ്യന്‍ താരം വിക്ടറിന്റെ സര്‍വാധിപത്യമാണ് രണ്ടാം സെറ്റില്‍ അഹമ്മദാബാദിനെ മുന്നോട്ട് നയിച്ചത്. നായകന് രഞ്ജിത്തും ഇന്ത്യന്‍ താരം ഗുരീന്ദര്‍ സിങ്ങും മികച്ച പിന്തുണ നല്കിയപ്പോള് രണ്ടാം സെറ്റ് അഹമ്മദാബാദിന്റെ പോക്കറ്റില്‍.
മൂന്നാം സെറ്റില്‍ അമേരിക്കന്‍ സൂപ്പര്‍ താരം കാഴ്സന്റെ ഉഗ്രന്‍ സ്മാഷുകളിലൂടെ തിരിച്ചുവരവ് നടത്തി ഹൈദരാബാദ്. ബ്ലോക്കര്‍ അഷവാല് റായിയുടെ സര്‍വുകളും ബ്ലോക്കുകളും അഹമ്മദാബാദിനെ വിറപ്പിച്ചു. മൂന്നാം സെറ്റിന്റെ രണ്ടാം പകുതിയില്‍ അഹമ്മദാബാദ് തിരിച്ചടിച്ചെങ്കിലും വിജയം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ആദ്യ സെറ്റിനു സമാനമായി മൂന്നാം സെറ്റും ഹൈദരാബാദ് കൈയ്യിലാക്കിയത് 15-11ന്. ഇതോടെ നാലാം സെറ്റ് അഹമ്മദാബാദിന് നിര്‍ണായകം. റഫറിമാരുടെ നിരവധി പിഴവുകള്‍ക്കും വേദിയായി ലീഗിലെ മൂന്നാം മത്സരം. നാലാം സെറ്റില്‍ കാഴ്സന്റെ കനത്ത സ്മാഷുക്കള്ക്ക് വിക്ടറിന്റെ മികച്ച ബ്ലോക്കുകളിലൂടെ മറുപടി നല്കി അഹമ്മദാബാദ്. അടിക്ക് തിരിച്ചടിയെന്ന രീതിയില്‍ മുന്നേറിയ നാലാം സെറ്റ് ഇടവേളയ്ക്ക് പിരിയുമ്പോള്‍ 8-6ന് അഹമ്മദാബാദ് മുന്നില്‍. നാലാം സെറ്റിലും നടന്നത് കടുത്ത പോരാട്ടം. സ്കോര്‍ 14-14 ല്‍ നില്‍ക്കെ അഹമ്മദാബാദ് താരം മുബാറക് അലി സയാദിന്റെ കരുത്തുറ്റ സമാഷിലൂടെ സെറ്റ് കൈപ്പിടിയിലാക്കി. ഇതോടെ അഞ്ചാം സെറ്റ് നിര്‍ണായകമായി. ഈ സെറ്റിന്റെ തുടക്കം ഏകപക്ഷീയം. ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഹൈദരാബാദ് 6-2ന് മുന്നില്‍. ഇന്ത്യന്‍ താരങ്ങളുടെ മികച്ച പോരാട്ടമാണ് തുടക്കത്തില്‍ ഹൈദരാബാദിന് ലീഡ് സമാനിച്ചത്. 10-4ന് പിന്നിട്ടു നിന്ന അഹമ്മദാബാദ് സൂപ്പര്‍ പോയിന്റ് വിളിച്ചെങ്കിലും ഹൈദരാബാദ് താരങ്ങളുടെ കൃത്യതയ്ക്കു മുന്നില്‍ പിഴച്ചു. വിജയിയെ തീരുമാനിച്ച അഞ്ചാം സെറ്റ് അനായാസം സ്വന്തമാക്കിയ ഹൈദരാബാദ് ആദ്യ വിജയവും കൈപ്പിടിയില്ലാക്കി. കാഴ്സണാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: