ന്യൂദല്‍ഹി: പതിനേഴായിരം കോടിയുടെ ശാരദാ, റോസ്വാലി ചിട്ടി തട്ടിപ്പ് കേസുകളില്‍ തെളിവുകള്‍ നശിപ്പിച്ചവര്‍ ദുഃഖിക്കേണ്ടിവരുമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. തെളിവുകള്‍ നശിപ്പിച്ച കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ അറസ്റ്റ് ചെയ്ത മമത സര്‍ക്കാരിന്റെ നടപടിക്കെതിരെ സിബിഐ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിലപാട് കടുപ്പിച്ചത്. കേസ് ഇന്ന് രാവിലെ 10.30ന് സുപ്രീംകോടതി വിശദമായി കേള്‍ക്കും.
അസാധാരണ സാഹചര്യമാണ് കൊല്ക്കത്തയിലെന്നും വിഷയം കേള്‍ക്കാന്‍ വൈകിയാല്‍ പതിനായിരം കോടി രൂപയുടെ ചിട്ടി തട്ടിപ്പ് കേസിലെ തെളിവുകളെല്ലാം നശിപ്പിക്കപ്പെടുമെന്നും സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് തെളിവുകള്‍ നശിപ്പിച്ചതിന്റെ എന്തെങ്കിലും രേഖകള്‍ സിബിഐ ഹാജരാക്കിയാല്‍ പോലീസിനെതിരെ ശക്തമായ ഇടപെടലുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കിയത്.
യൂണിഫോം ധരിച്ച ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്കൊപ്പം സിബിഐക്കെതിരെ നടത്തിയ ധര്‍ണയില്‍ പങ്കെടുത്തെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തെന്നും ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ കീഴടങ്ങണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. എന്നാല്‍, വാറണ്ട് നിലവിലില്ലെന്ന മറുപടിയാണ് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ക്കുവേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി നല്‍കിയത്.
വാദങ്ങള്‍ക്ക് ശേഷം ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി സഹകരിക്കണമെന്നും കമ്മീഷണര്‍, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ഇന്ന് വിശദമായി പരിഗണിക്കുന്നത്.
അതിനിടെ ബംഗാള്‍ സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബംഗാളിലെ ക്രമസമാധാന നില പുനഃസ്ഥാപിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി നടത്താന്‍ അനുവദിക്കാത്ത ബംഗാള്‍ സര്‍ക്കാരിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കമ്മീഷനെ കണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റി കേന്ദ്ര സേനയെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് വിനിയോഗിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ചു ചേര്‍ത്ത നിര്‍ണായകയോഗത്തില്‍ പങ്കെടുക്കാതെ മമതാ ബാനര്‍ജിക്കൊപ്പം സിബിഐക്കെതിരായ ധര്‍ണയില്‍ പങ്കെടുത്ത കൊല്‍ക്കത്ത പോലീസ് കമ്മീഷണറുടെ നടപടിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും അതൃപ്തിയുണ്ട്. ബംഗാള്‍ സംഭവങ്ങളില്‍ ഇന്ന് സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ബംഗാള്‍ പോലീസ് സംവിധാനത്തില്‍ വ്യാപക അഴിച്ചുപണിക്ക് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: