ന്യൂദല്‍ഹി: തന്നിലേക്ക് നീളുന്ന അന്വേഷണത്തിന്റെ മുന ഭയന്ന് കേന്ദ്രത്തിനെതിരെ പടപ്പുറപ്പാടിനിറങ്ങിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി. ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐയില്‍ നിന്നു സംരക്ഷിച്ചു പിടിക്കാനുള്ള മമതയുടെ നീക്കം പാളി. രാജീവ്കുമാര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള സിബിഐ നീക്കം തടഞ്ഞ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും പിന്തുണ നല്കിയ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സുപ്രീംകോടതി ഉത്തരവ് നാണക്കേടായി. രാഷ്ട്രീയമായും നിയമപരമായും വലിയ തിരിച്ചടിയാണ് മമതയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കോടതി വിധി. ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പുകള്‍ വീണ്ടും സജീവമായി ഉയര്‍ന്നുവന്നതും മമതയെ പ്രതിരോധത്തിലാക്കി.
രാജീവ് കുമാര്‍ സിബിഐ അന്വേഷണത്തോട് ഏതു സമയവും പൂര്‍ണമായും സഹകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. എന്നാല്‍ അറസ്റ്റ് നടപടികള്‍ ഉടന്‍ പാടില്ല. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുന്നതിനായി മേഘാലയയിലെ ഷില്ലോങ്ങില്‍ രാജീവ് കുമാര്‍ സിബിഐ സംഘത്തിന് മുന്നില്‍ ഹാജരാവണം.
കോടതിയലക്ഷ്യത്തിന് മറുപടി വേണം
പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി, കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ എന്നിവര്‍ സിബിഐ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഫെബ്രുവരി 18ന് മുമ്പ് മറുപടി ഫയല്‍ ചെയ്യണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. മറുപടികള്‍ പരിശോധിച്ച ശേഷം മൂന്നുദ്യോഗസ്ഥരും നേരിട്ട് ഹാജരാകണമോ എന്ന കാര്യം തീരുമാനിക്കും. ഇക്കാര്യം 19ന് ഉദ്യോഗസ്ഥരെ സുപ്രീംകോടതി സെക്രട്ടറി ജനറല്‍ അറിയിക്കും. നേരില്‍ ഹാജരാകണമെന്നാണ് തീരുമാനമെങ്കില്‍ ഫെബ്രുവരി 20ന് ചീഫ് സെക്രട്ടറിയും ഡിജിപിയും കമ്മീഷണറും സുപ്രീംകോടതിയില്‍ എത്തണമെന്നും ഉത്തരവിലുണ്ട്. കേസ് ഇനി 20നാണ് പരിഗണിക്കുന്നത്.
ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകള്‍ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തലവനായ രാജീവ് കുമാര്‍ മുഴുവന്‍ തെളിവുകളും സിബിഐക്ക് നല്‍കാതെ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ ധരിപ്പിച്ചു. വലിയ കോടതിയലക്ഷ്യ നടപടിയാണ് കൊല്‍ക്കത്ത പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് എത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്ത് ബസ്സിലേക്ക് വലിച്ചിഴച്ചു. കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് ആക്രമിച്ചു. ബംഗാളിലെ ക്രമസമാധാനനില തകര്‍ന്നതായും അറ്റോര്‍ണി ജനറല്‍ കുറ്റപ്പെടുത്തി.
എന്നാല്‍ സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: