ആലപ്പുഴ: സ്ത്രീനവോത്ഥാനത്തിന് മതിലുകെട്ടി അതിനു കാവല്‍ നില്‍ക്കുന്നുവെന്ന് വീമ്പു പറയുന്ന സിപിഎമ്മിന്റെ മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരില്‍ നിയമക്കുരുക്കില്‍. പൂജാരിമാരുടെ അടിവസ്ത്രത്തിന്റെ കണക്കെടുക്കാന്‍ പോയ മന്ത്രി ജി. സുധാകരനെതിരെയാണ് നിയമ നടപടി.
സ്ത്രീത്വത്തെ അപമാനിച്ചതിന് മന്ത്രി ജി. സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സുധാകരന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായ ഉഷാ സാലി നല്കിയ പരാതിയിലാണ് അമ്പലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എസ്. ബവീനനാഥ് കേസെടുക്കാന്‍ ഉത്തരവിട്ടത്. മാര്‍ച്ച് 29ന് കോടതിയില്‍ ഹാജരാവണം എന്ന് കാണിച്ച് സുധാകരന് കോടതി സമന്‍സ് അയച്ചു.
2016 ഫെബ്രുവരി 28ന് തോട്ടപ്പള്ളിയില്‍ റോഡ് ഉദ്ഘാടനത്തിനെത്തിയ സുധാകരന് മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഉഷയെ അവഹേളിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചേര്‍ത്ത് കേസെടുക്കാനാണ് പോലീസിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയെങ്കിലും സുധാകരനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
ഇതേത്തുടര്‍ന്നാണ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. സിപിഎം അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ് ബ്രാഞ്ച് സെക്രട്ടറിയും മഹിളാ അസോസിയേഷന് ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന ഉഷാ സാലി പിന്നീട് സിപിഎം വിട്ടു. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ഭര്‍ത്താവ് സാലിയെ സിപിഎമ്മുകാര്‍ നടുറോഡില്‍ മര്‍ദ്ദിക്കുകയും ചെയ്തു.
തന്റെ സ്റ്റാഫിലുണ്ടായിരുന്നപ്പോള്‍ ശമ്പളം വാങ്ങിവിഴുങ്ങിയെന്ന പരാമര്‍ശവും നിരവധി ആക്ഷേപങ്ങളും സുധാകരന് ഉഷയ്ക്കെതിരെ നടത്തിയിരുന്നു. മാനസിക പീഡനത്തെത്തുടര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഉഷ വേദിവിട്ടിറങ്ങിയത്. മൈക്കിലൂടെയായിരുന്നു സുധാകരന്റെ അവഹേളന പ്രസംഗം. സുധാകരന്റെ നടപടിക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് 25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഉഷ പിന്നീട് പാര്‍ട്ടി വിട്ടത്.
സുധാകരന്റെ അവഹേളനത്തിനെതിരെ ‘ഞാന്‍ പൊരുതണോ? മരിക്കണോ?’ എന്ന തലക്കെട്ടില്‍ ഉഷ പിന്നീട് പരസ്യ പ്രസ്താവനയും പുറത്തിറക്കിയിരുന്നു. മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിച്ച ആഭ്യന്തര വകുപ്പിനും കനത്ത തിരിച്ചടിയായി മാറി കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: