ലക്നൗ: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു മുഖ്യമന്ത്രി തന്നെ ധര്‍ണ നടത്തുക. ജനാധിപത്യത്തിന് ഇതില്പരം നാണക്കേട് സംഭവിക്കാനില്ലെന്ന് യോഗി വിമര്‍ശിച്ചു. പുരുലിയയില്‍ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരനായ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ മമത സംരക്ഷിക്കുകയാണ്. കോടതി വരെ ഉദ്യോഗസ്ഥനോട് സിബിഐയ്ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. ഇതിനോടെല്ലാം സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ മമത ധര്‍ണ നടത്തുന്നത് എന്തിനാണെന്നും അഴിമതി നിറഞ്ഞ ഭരണത്തില്‍ നിന്ന് ബംഗാളിന് മോചനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
റോഡ് മാര്‍ഗമാണ് യോഗി റാലി നടക്കുന്ന പുരുലിയയിലെ നബകുഞ്ചയില് എത്തിയത്. പുരുലിയയിലും ഹെലികോപ്റ്റര്‍ ഇറക്കാന്‍ മമത സര്‍ക്കാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിലെ ബൊക്കാറോയിലാണ് അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ ഇറക്കിയത്. പിന്നീട് റോഡ് മാര്‍ഗം 50 കിലോമീറ്റര്‍ സഞ്ചരിച്ചാണ് യോഗി സമ്മേളനവേദിയിലെത്തിയത്.
തെക്കന്‍ ദിനജ്പൂര്‍ ജില്ലയിലെ ഗണതന്ത്ര ബച്ചാവോ റാലിയെ അഭിസംബോധന ചെയ്യാതിരിക്കാന്‍ കഴിഞ്ഞ ദിവസവും യോഗിയുടെ ഹെലികോപ്റ്റര്‍ ലാന്‍ഡിങിന് മമത അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഫോണിലൂടെയാണ് അദ്ദേഹം ജനങ്ങളോട് സംസാരിച്ചത്. ഇതിനുപിന്നാലെയാണ് പുരുലിയയിലും ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കാതെ മമതയുടെ നാടകം അരങ്ങേറിയത്. എന്നാല്‍ ഇതൊന്നും കൊണ്ട് യോഗിയുടെ വരവിനെ തടയാന്‍ മമതയ്ക്ക് ഇത്തവണ കഴിഞ്ഞില്ല.
പുരുലിയയിലെ റാലിയില്‍ പങ്കെടുക്കാനെത്തിയ യോഗിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ, ദേശീയ എക്സികുട്ടീവ് അംഗം മുകുള്‍ റോയ് എന്നിവരുമുണ്ടായിരുന്നു.
യുപി മുഖ്യമന്ത്രിയുടെ ജനകീയത കാരണമാണ് മമത അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിനുള്ള അനുമതി നിഷേധിച്ചതെന്ന് യോഗിയുടെ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാര്‍ പറഞ്ഞു. യോഗിയുടെ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ വീട്ടിനു മുന്നില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.
നേരത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ ബിജെപി ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നത് മമത സര്‍ക്കാര്‍ തടഞ്ഞത് വലിയ രാഷ്ട്രീയവിവാദം ആയിരുന്നു. പിന്നീട് കോടതി അനുമതിയോടെ ബംഗാളില്‍ അമിത് ഷാ വന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: