കോട്ടയം: സംസ്ഥാനത്തെ പ്രളയബാധിതര്‍ സഹായത്തിനായി സര്‍ക്കാരിനോട് യാചിക്കുന്നതിനിടെ പഞ്ചായത്ത് ദിനാഘോഷം പൊടിപൊടിക്കാന്‍ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍. ഈ മാസം 18,19 തീയതികളിലായി തൃശൂരിലാണ് സംസ്ഥാനതല ആഘോഷപരിപാടി. കൂടാതെ പഞ്ചായത്തുതലത്തിലും ആഘോഷ പരിപാടികളുണ്ട്. പ്രളയത്തെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി 20 ശതമാനം വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതിനടയിലാണ് രണ്ട് ദിവസത്തെ പഞ്ചായത്ത് ദിനാഘോഷം നടത്തുന്നത്.
സംസ്ഥാനതല ആഘോഷപരിപാടിക്ക് എല്ലാ ജില്ലകളിലെയും പഞ്ചായത്തുകളില്‍ നിന്ന് പണപ്പിരിവുണ്ട്. തനത് ഫണ്ടില്‍ നിന്നോ ജനറല്‍ പര്‍പ്പസ് ഫണ്ടില്‍നിന്നോ 15,000 രൂപ വീതം നല്‍കണം. ഗ്രാമപഞ്ചായത്തുകളുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള എക്സിബിഷനില്‍ പങ്കെടുക്കാന്‍ 40,000 രൂപ വീതം ചെലവഴിക്കുന്നതിനും അനുമതിയായി. ഇത് കൂടാതെ പഞ്ചായത്ത് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് യാത്രാബത്തയും താമസത്തിനുള്ള ചെലവും പഞ്ചായത്ത് ഫണ്ടില്‍ നിന്ന് എടുക്കുന്നതിനും അനുമതി കൊടുത്തു. പ്രളയത്തിന് ശേഷം സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ച 10,000 രൂപ ഇനിയും ലഭിക്കാത്ത ആയിരങ്ങള്‍ ഉള്ളപ്പോഴാണ് സര്‍ക്കാര്‍ പൊതുപണം ആഘോഷത്തിനായി മാറ്റി വയ്ക്കുന്നത്.
വീടുകള്‍ തകര്‍ന്ന കുടുംബങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. അറ്റകുറ്റപ്പണിക്കുള്ള സഹായം ലഭിക്കാതെപോയ വീടുകള്‍ തകര്ന്ന്വീഴാന് തുടങ്ങി. പ്രളയത്തില്‍ വീട് ഒലിച്ചുപോയവര്‍ ഷെഡുകള്‍ കെട്ടിയാണ് കഴിയുന്നത്. പ്രളയത്തില്‍ തകര്‍ന്ന വീടുകളില്‍ 50 ശതമനം ഇപ്പോഴും വാസയോഗ്യമല്ല.
വാര്‍ഷികപദ്ധതി 20 ശതമാനം വെട്ടിക്കുറച്ചത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
ഏറ്റവും അധികം തുക നഷ്ടമായത് പട്ടികജാതി-വര്‍ഗ വകുപ്പിനാണ്. 296 കോടി. വിവിധ വകുപ്പുകളുടെ 1681 കോടി രൂപയാണ് പ്രളയത്തിന്റെ പേരില്‍ വെട്ടിക്കുറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: