ചെറുകോല്‍പ്പുഴ: ഹിന്ദുവിന്റെ ആത്മീയകാര്യങ്ങളെ വിമര്‍ശിക്കാന്‍ ആയിരം നാവുള്ള മുഖ്യമന്ത്രി പിണറായി വിജയന് തന്റേടമുണ്ടെങ്കില്‍ എല്ലാ വിഭാഗത്തേയും ഇതേപോലെ വിമര്‍ശിക്കാന്‍ തയ്യാറാകണമെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു.
അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ മൂന്നാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ശബരിമലയിലെ യുവതീപ്രവേശന വിധിവന്നപ്പോള്‍ അതുനടപ്പാക്കാന്‍ മുഖ്യമന്ത്രി ഒന്നുകൂടി ആലോചിക്കണമായിരുന്നു. പമ്പാതീരം പ്രളയത്താല്‍ തകര്‍ന്നതിനാല്‍ കുറെക്കൂടി സാവകാശം കോടതിയോട് ചോദിക്കണമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ അഹങ്കാരം അതിനൊന്നും സമ്മതിച്ചില്ല.
പക്വതയില്ലായ്മയാല് ഇത് പ്രളയത്തേക്കള് നാശം വരുത്തിവച്ചു. ഹിന്ദുവിന്റെ കാര്യം പറയുമ്പോള്‍ മാത്രം വര്‍ഗ്ഗീയത, മറ്റുമതസ്ഥര്‍ പറയുന്നതും ചെയ്യുന്നതും ആത്മീയത. ഈ നിലപാട് നല്ലതല്ല. ജാതിക്കപ്പുറത്തുനിന്നും ചിന്തിച്ച മഹാന്മാര് നമുക്കിടയിലുണ്ടായിരുന്നു.
ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്, മന്നത്ത് പത്മനാഭന് തുടങ്ങിയ ആചാര്യന്മാര് മനുഷ്യനെ ആത്മീയതയിലേക്ക് നയിച്ചു. നാരായണീയം, ഭഗവദ്ഗീത, ഭാഗവതം, വേദങ്ങള്‍ എന്നിവ പഠിപ്പിക്കുന്ന ഹിന്ദു യൂണിവേഴ്സിറ്റി കേരളത്തില്‍ സ്ഥാപിക്കണം. ഭാരതസംസ്കാരം മനുഷ്യശാസ്ത്രമാണ് അല്ലാതെ വെറും ഭൗതിക ശാസ്ത്രമല്ല. അതില്‍ ആത്മീയതയുമുണ്ട്.
ചിന്തകളെ കുറിച്ചുള്ള ശാസ്ത്രമാണ് ആത്മീയത. അലസത നമുക്കുള്ളില്‍ വളരുന്നു. അതുമൂലം പലതിനേയും നേരിടാന്‍ നമുക്കാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: