ആലപ്പുഴ: ഇടതുസര്‍ക്കാര്‍ ബജറ്റില്‍ വന്‍ വാഗ്ദാനങ്ങള്‍ നല്കി മത്സ്യത്തൊഴിലാളികളേയും തീരദേശ ജനതയേയും കബളിപ്പിക്കുന്നു. ഇത്തവണത്തെ ബജറ്റിലും വാഗ്ദാനത്തിന് ഒട്ടും കുറവില്ല.
2018-19 ബജറ്റില്‍ തീരദേശ മേഖലയ്ക്ക് 2000 കോടിയുടെ പ്രത്യേക പാക്കേജും, മത്സ്യമേഖലയ്ക്ക് 600 കോടിയും, തുറമുഖ വികസനത്തിന് 584 കോടിയും, പുനരധിവാസത്തിന് 150 കോടിയും, കടലാക്രമണ നിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് 300 കോടി രൂപയുമാണ് വകയിരുത്തിയത്. എന്നാല്‍ ഇതിന്റെ 10 ശതമാനം പോലും ചെലവഴിച്ചില്ല.
2017-18ലെ ബജറ്റില്‍ വകയിരുത്തിയ തുകയുടെ 25 ശതമാനം പോലും ചെലവഴിക്കാന്‍ സാധിച്ചില്ല. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രഖ്യാപനം നടത്തുന്നതല്ലാതെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന് കുറ്റപ്പെടുത്തി.
2017 നവംബറിലെ ഓഖി ദുരന്തസഹായത്തിന് കേന്ദ്രസര്‍ക്കാര്‍ നല്കി 111 കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ലഭിച്ച 107 കോടിയും ഉള്‍പ്പെടെ 218 കോടി രൂപ ലഭിച്ചെങ്കിലും നാളിതുവരെ 65 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. മുന്‍കാല ബജറ്റുകളില്‍ എത്ര തുക ചെലവഴിച്ചുവെന്നത് സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നവോത്ഥാന നായകനായ പണ്ഡിറ്റ് കെ.പി. കറുപ്പന് ജന്മശതാബ്ദി സ്മാരകത്തിന് ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം യാതൊരു സഹായവും നല്‍കാതെ അവഗണിക്കുകയാണ്. നവോത്ഥാനത്തിന്റെ പേരില്‍ മതിലുകളും സമ്മേളനങ്ങളും നടത്തുന്നവരാണ് നവോത്ഥാന നായകരില്‍ പ്രമുഖനായ പണ്ഡിറ്റ് കറുപ്പനെ അവഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: