കരുനാഗപ്പള്ളി: ഇഎസ്ഐ ഡിസ്പെന്‍സറികളില്‍ രോഗികള്‍ക്ക് 24 മണിക്കൂറും ചികിത്സ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ധന്വന്തരി പദ്ധതിയും കേരളത്തിലെ മിക്ക ഡിസ്്പെന്സറികളിലും പ്രവര്‍ത്തിക്കുന്നില്ല. ഇതിനായി ഡിസ്പെന്‍സറികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുകയും ഇന്റര്‍നെറ്റ് കണക്ഷനടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. യൂസര്‍ ഐഡിയും പാസ്വേഡും ലഭിച്ചില്ല തുടങ്ങിയ മുടന്തന്‍ ന്യായങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നിരത്തുന്നത്.
സംസ്ഥാനത്ത് 152 ഓളം ഇഎസ്ഐ ഡിസ്പെന്‍സറികളാണുള്ളത്. ഇതിന്റെ ഭരണ നിര്‍വ്വഹണം ഇഎസ്ഐ കോര്‍പ്പറേഷനാണ്. ഓരോ ഡിസ്പെന്‍സറികളിലും കുറഞ്ഞത് ആറ് കമ്പ്യൂട്ടറും പ്രിന്ററും ബാറ്ററികളും ഉള്‍പ്പെടെ പത്തുലക്ഷം രൂപ വില വരുന്ന സംവിധാനങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ഓരോ ഡിസ്പെന്‍സറിയുടേയും ആവശ്യകത അനുസരിച്ചാണ് ഇത്. ചെറിയ തകരാര്‍ വന്നാല്‍ പോലും വന്‍ തുകയ്ക്ക് പുതിയത് വാങ്ങി വെക്കുകയാണ് പതിവ്. ഇതു മൂലം കോടികളുടെ നഷ്ടമാണ് കേന്ദ്ര സര്‍ക്കാരിന് ഉണ്ടാകുന്നത്. മാത്രമല്ല ഓണ്‍ലൈന്‍ സംവിധാനം ശരിയായ നിലയില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഭൂരിഭാഗം ഡിസ്പെന്‍സറികളിലും രോഗികളുടെ മരുന്നുവിതരണം പോലും നടക്കുന്നില്ല.
വര്‍ഷത്തിലൊരിക്കല്‍ ഡിസ്പെന്‍സറികളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കാറുണ്ട്. ഇതിന് മൂന്നു ദിവസത്തെ ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ വലിയ തുകയാണ് ചെലവഴിക്കാറുള്ളത്. വിദഗ്ദ്ധരായവരെ നിയമിച്ച് അതാത് ജില്ലാതലത്തില്‍ പരിശീലനം നല്കിയാല് ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഇഎസ്ഐ ഡിസ്പെന്‍സറികളില്‍ നിന്നും ആശുപത്രികളിലേക്ക് നിര്‍ദ്ദേശിക്കുന്ന രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് ഇപ്പോഴും തുടരുന്നത്. കേന്ദ്രസര്‍ക്കാര്‍ സെല്‍ഫ് അറ്റസ്റ്റേഷന് നിയമപരമായി അംഗീകരിച്ചെങ്കിലും ഇവിടെ അത് ഇനിയും നടപ്പായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: