ബെംഗളൂരു: ജെഡിഎസ്-കോണ്‍ഗ്രസ് ഭിന്നതയും കോണ്‍ഗ്രസിലെ ആഭ്യന്തര കലഹവും മൂലം രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന കര്‍ണാടകയിലെ സഖ്യസര്‍ക്കാരിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. സഭയില്‍ ഭൂരിപക്ഷമില്ലത്തതിനാല് ബജറ്റ് പാസ്സാകുമോയെന്ന ആശങ്കയിലാണ് ഭരണപക്ഷം.
എട്ടിന് ബജറ്റ് അവതരിപ്പിക്കുമെന്നാണ് ധനകാര്യം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചിരിക്കുന്നത്. എംഎല്‍എമാര്‍ക്ക് ജെഡിഎസ്സും കോണ്‍ഗ്രസും വിപ്പു നല്‍കിയിട്ടുണ്ട്.
എന്നാല്‍ കോണ്‍ഗ്രസ്സിലെ വിമത എംഎല്‍എമാരായ രമേശ് ജാര്‍ക്കിഹോളി, ബി.നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുമത്തല്ലി, റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എയെ ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എ ജെ.എന്‍. ഗണേശ് എന്നിവര്‍ വിപ്പു കൈപ്പറ്റിയിട്ടില്ല. വിമതരെ പുറത്താക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും ഭീഷണി മുഴക്കിയിട്ടും ഇവര്‍ വഴങ്ങിയിട്ടില്ല.
സഭയില്‍ ബിജെപി-104, കോണ്‍ഗ്രസ്-80, ജെഡിഎസ്-37, ബിഎസ്പി-1, സ്വതന്ത്രര്‍-2 എന്നതാണ് കക്ഷിനില. ബിഎസ്പി, സ്വതന്ത്രര്‍ എന്നിവരുള്‍പ്പെടെ 118പേരുടെ പിന്തുണയായിരുന്നു ഭരണപക്ഷത്തിനുണ്ടായിരുന്നത്.
ജനുവരി 15ന് രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു. ഇവര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ സഭയില്‍ സഖ്യത്തിന് 116ഉം ബിജെപിക്ക് 106പേരുടെയും പിന്തുണയായി.
224 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണ വേണം. നാല് വിമത എംഎല്‍എമാരും കേസില്‍ പ്രതിയായ എംഎല്‍എയും വോട്ടു ചെയ്യാതിരുന്നാല്‍ സ്പീക്കര്‍ ഉള്‍പ്പെടെ 111പേരുടെ പിന്തുണമാത്രമാകും ഭരണപക്ഷത്തിന് ലഭിക്കുക.
ലോക്സഭാ തെരഞ്ഞെടുപ്പുവരെ എന്തുവിലകൊടുത്തും സഖ്യസര്‍ക്കാരിനെ നിലനിര്‍ത്തണമെന്നാണ് രാഹുല്‍ഗാന്ധി നിര്‍ദേശം നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തിയെങ്കിലും വിജയിച്ചിട്ടില്ല.
ഇന്ന് രാവിലെ 11ന് ഗവര്‍ണര്‍ വാജുഭായ്വാലയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. എട്ടിനും ബജറ്റും അടുത്ത ആഴ്ച ബജറ്റിന്മേലുള്ള ചര്‍ച്ചയ്ക്കും ശേഷം 19ന് സമ്മേളനം അവസാനിക്കും.
ജെഡിഎസ്-കോണ്‍ഗ്രസ് ഭിന്നത രൂക്ഷം
ജെഡിഎസ്-കോണ്‍ഗ്രസ് അഭിപ്രായഭിന്നത രൂക്ഷമാണ്. താന്‍ വീണ്ടും മുഖ്യമന്ത്രിയാകാതിരിക്കാന്‍ അസൂയ മൂത്ത ചിലര്‍ ശ്രമിച്ചെന്ന് ജെഡിഎസ്സിനെ ലക്ഷ്യം വച്ച് സിദ്ധരാമയ്യ ഒരു പൊതുപരിപാടിയില്‍ പ്രസംഗിച്ചതോടെയാണ് ഭിന്നത ആരംഭിച്ചത്. സിദ്ധരാമയ്യയുടെ അനുയികളായ മന്ത്രി പുട്ടരംഗഷെട്ടി, , മറ്റൊരു മന്ത്രി എം.ടി.ബി. നാഗരാജു, എംഎല്‍എ സോമശേഖര എന്നിവര്‍ രംഗത്തെത്തി.
കുമാരസ്വാമിയല്ല സിദ്ധരാമയ്യയാണ് തങ്ങളുടെ മുഖ്യമന്ത്രിയെന്നായിരുന്നു ഇവരുടെ വാദം. കുമാരസ്വാമി മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് ഒരു വികസനവും നടന്നില്ലെന്ന് സോമശേഖരയും ആരോപിച്ചു. ഇതോടെ കുമാരസ്വാമി രാജിഭീഷണി മുഴക്കി.
വിഷയത്തില്‍ ഇടപെട്ട കോണ്‍ഗ്രസ് ഹൈക്കമാന്റ് സോമശേഖരയെ കൊണ്ട് മാപ്പു പറയിപ്പിച്ചു. എന്നാല്‍ ആരോപണങ്ങള്‍ തിരുത്താന്‍ സിദ്ധരാമയ്യയും മന്ത്രിമാരും തയ്യാറായില്ല. ഇവര്‍ വീണ്ടും സമാന പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചു.
ഇതോടെ ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ രംഗത്തെത്തി. സംസ്ഥാനത്തെ പ്രതിസന്ധിക്ക് കാരണം സിദ്ധരാമയ്യയാണെന്ന് അദ്ദേഹം തുറന്നടിച്ചു. അപമാനം സഹിച്ച് മുന്നോട്ടപോകാനില്ലെന്ന് എച്ച്.ഡി. കുമാരസ്വാമിയും പറഞ്ഞു. പിന്നീട് ഇരുപാര്‍ട്ടികളിലെയും എംഎല്‍എമാര്‍ പരസ്പരം കുറ്റപ്പെടുത്തലുകള്‍ തുടരുകയാണ്.
മാണ്ഡ്യ സീറ്റില്‍ അവകാശവാദം
മാണ്ഡ്യ ലോക്സഭാ സീറ്റിനെ ചൊല്ലിയും തര്‍ക്കം രൂക്ഷമാണ്. ജെഡിഎസ്, കോണ്‍ഗ്രസ് ശക്തികേന്ദ്രമാണ് മാണ്ഡ്യ. ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ജെഡിഎസ് സ്ഥാനാര്‍ത്ഥി ശിവരാമഗൗഡയാണ് വിജയിച്ചത്.
ഇക്കുറി സീറ്റ് തിരികെ വേണമെന്നും ചലച്ചിത്രനടനും കോണ്‍ഗ്രസ് നേതാവുമായിരുന്ന അംബരീഷിന്റെ ഭാര്യ സുമലതയാകും സ്ഥാനാര്‍ത്ഥിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ജെഡിഎസ് ഒന്നാകെ രംഗത്തെത്തി. സീറ്റ് വിട്ടു നല്‍കില്ലെന്ന് ഇരുകൂട്ടരും ഉറച്ചു നിന്നതോടെ മണ്ഡലത്തെ ചൊല്ലി നേതാക്കള്‍ തമ്മില്‍ ആരോപണ, പ്രത്യാരോപണങ്ങളും തുടരുകയാണ്.
സീറ്റ് വിട്ടുനല്‍കില്ലെന്നും സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്കു മത്സരിക്കാന്‍ ജെഡിഎസ് തയ്യാറാണെന്ന് കുമാരസ്വാമിയും സഹോദരനും മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയും വ്യക്തമാക്കിയതോടെ സഖ്യം വഴിപിരിയലിന്റെ വക്കിലെത്തിയെന്ന സൂചന അണികളിലേക്ക് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: