ന്യൂദല്‍ഹി: നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം ഭീകരാക്രമണം വന്‍തോതില്‍ കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍. ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് ആഹീര്‍ ഇതുമായി ബന്ധപ്പെട്ടകണക്കുകള്‍ ഇന്നലെ പാര്‍ലെമന്റില്‍ വച്ചു.
2014 മുതല്‍ 2018വരെയായി ആകെ ആറ് ഭീകരാക്രമണങ്ങള്‍ മാത്രമാണ് ഉണ്ടായത്. 2014ല്‍ മൂന്നും 2015ലും 2016ലും 2018ലും ഓരോന്നും. 2017ല്‍ ഒന്നുമുണ്ടായില്ല.
അഞ്ചു വര്‍ഷത്തിനിടെ ഈ ഭീകരാക്രമണങ്ങളല്‍ കൊല്ലപ്പെട്ടവര്‍ പതിനൊന്നു പേര് മാത്രം. അതേ സമയം ഏഴ് ഭീകരരെ കൊല്ലാനും സാധിച്ചു.
കശ്മീരില്‍ കൊല്ലപ്പെട്ടത് 838 ഭീകരര്‍
എന്നാല്‍ കശ്മീരില്‍ സ്ഥിതി വ്യത്യസ്ഥമാണ്. 2014ല്‍ 222 ഭീകരാക്രമണമാണ് നടന്നത്. 2016ല്‍ ഇത് 614 ആയി. ഇതില്‍ 138 പേരും 339 സുരക്ഷാ സൈനികരും കൊല്ലപ്പെട്ടു. ഭീകരര്‍ക്കെതിരായ നടപടി ശക്തമാക്കിയതാണ് കാരണം. ഇക്കാര്യത്തില്‍ സൈന്യത്തിന് കൂടുതല്‍ അധികാരവും കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ നിന്ന് വ്യക്തം. അഞ്ചു വര്‍ഷത്തിനിടെ 1708 ഭീകരാക്രമണങ്ങളാണ് ജമ്മുകശ്മീരിലുണ്ടായത്. 838 ഭീകരരെയാണ് സൈന്യം കൊന്നൊടുക്കിയത്.
ഭീകരാക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സും സുരക്ഷാ സേനകളും തമ്മില്‍ നല്ല ഏകോപനമാണ് ഇപ്പോഴുള്ളത്. കാര്യക്ഷമമായ ഈ സംവിധാനമാണ് ഭീകരാക്രമണം കുറയാന്‍ കാരണം. ആഹീര്‍ വിശദീകരിച്ചു. വിവിധ ഏജന്‍സികളുടെ സംയോജിത പ്രവര്‍ത്തനത്തിന് മള്‍ട്ടി ഏജന്‍സി സെന്റര്‍ (എംഎസി) ശക്തമാക്കി. ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തനം, കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കുന്ന വിവരങ്ങള്‍ കൃത്യമായി എല്ലാവരും പങ്കിടുന്നുമുണ്ട്. ഇതിനു പുറമേ ഭീകരതയെ നേരിടാന്‍ സംസ്ഥാനങ്ങളും പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സേനകളും കമാന്‍ഡോകളും (എന്‍എസ്ജി) സംസ്ഥാനങ്ങളെ സഹായിക്കുന്നുമുണ്ട്.
നക്സല്‍ ഭീകരതയും കുറഞ്ഞു
അഞ്ചു വര്‍ഷം കൊണ്ട് മാവോയിസ്റ്റ്, നക്സല്‍ ഭീകരതയും ഗണ്യമായി കുറഞ്ഞു. 2014ല്‍ 1091 ഇടത് ഭീകരാക്രമണം ഉണ്ടായി. 2018ല്‍ ഇത് 833 ആയി കുറഞ്ഞു. ഇടത് ഭീകരത മൂലമുള്ള മരണങ്ങളും കുറഞ്ഞു. 2014ല്‍ നക്സല്‍ ഭീകരാക്രമണങ്ങളില്‍ 222 പേരാണ് മരിച്ചത്. 2018ല്‍ ഇത് 173 ആയി. അതേസമയം ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളും നക്സലുകളും കൊല്ലപ്പെടുന്നത് കൂടി. 2014ല്‍ 63 നക്സലുകളെയാണ് പോലീസ് വകവരുത്തിയതെങ്കില്‍ 2018ല്‍ ഇത് 225 ആയി.
വടക്കു കിഴക്കന്‍ മേഖലയിലെ ഭീകരത
വടക്കു കിഴക്കന്‍ മേഖലയിലെ തീവ്രവാദവും ഭീകരതയും കുറഞ്ഞു. 2014ല്‍ 824 ആക്രമണങ്ങളാണ് ഉണ്ടായത്, 2018ല്‍ ഇത് 252 ആയി കുറഞ്ഞു. ഇത്തരം ആക്രമണങ്ങളില്‍ 2014ല്‍ 212 സാധാരണ ജനങ്ങളാണ് മരിച്ചതെങ്കില്‍ 2018ല്‍ മരണം 23 ആയി കുറഞ്ഞു. അതേസമയം 508 ഭീകരരെ വധിച്ചു, ആക്രമണങ്ങൡ 109 സുരക്ഷാ സൈനികരും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: