ഇടുക്കി: നാല് മാസങ്ങള്‍ക്ക് ശേഷം ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ നിന്നുള്ള ഉത്പാദനത്തില്‍ വര്‍ദ്ധനവ്. ഇന്നലെ രാവിലെ 7ന് അവസാനിച്ച 24 മണിക്കൂറിനിടെ 9.529 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റത്തെ വൈദ്യുത നിലയത്തില്‍ ഉത്പാദിപ്പിച്ചത്.
പുറമെ നിന്ന് വാങ്ങിയിരുന്ന വൈദ്യുതി ലഭിക്കാതെ വന്നതോടെയാണിത്. ഒക്ടോബര്‍ മുതല്‍ പവര്‍ ഗ്രിഡില്‍ നിന്ന് 3-3.5 രൂപ വരെ നിരക്കില്‍ കേരളം വൈദ്യുതി വാങ്ങിയിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ പെട്ടെന്ന് മൂലമറ്റം, ശബരിഗിരി അടക്കമുള്ള വലിയ നിലയങ്ങളിലെ ഉത്പാദനം ഉയര്‍ത്തുകയായിരുന്നു. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ താരതമ്യേന വൈദ്യുതി ഉപഭോഗം കുറഞ്ഞിരുന്നു.
എന്നാല്‍ 10 ദിവസത്തിലധികമായി സംസ്ഥാനത്ത് ചൂടേറി വരികയാണ്. ഇതോടെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയര്‍ന്നു. 70.8053 ദശലക്ഷം യൂണിറ്റ് ആയിരുന്നു തിങ്കളാഴ്ചത്തെ ഉപഭോഗം. ശരാശരി 5-7 ദശലക്ഷം യൂണിറ്റിന്റെ വര്‍ദ്ധനവ്. അവധി ദിവസമായ കഴിഞ്ഞ ഞായറാഴ്ച പോലും തണുപ്പേറിയ ജനുവരി മാസത്തിനൊപ്പമെത്തി.
കെഎസ്ഇബി അങ്കലാപ്പില്‍
ഫെബ്രുവരി ആദ്യവാരം തന്നെ ഉപഭോഗം കുത്തനെ ഉയരുന്നത് കെഎസ്ഇബിയേയും അങ്കലാപ്പിലാക്കി. ഇതിനൊപ്പം സംഭരണികളിലെ ജലശേഖരവും താഴുകയാണ്. നിലവില്‍ 63 ശതമാനം വെള്ളമാണ് ബോര്‍ഡിന്റെ പ്രധാനപ്പെട്ട 16 സംഭരണികളിലാകെയുള്ളത്.
മഴക്കാലമെത്താന്‍ 116 ദിവസം കൂടി അവശേഷിക്കെ 2626.286 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇതുപയോഗിച്ച് ഉത്പാദിപ്പിക്കാനാകും. ദിവസവും ശരാശരി 22 ദശലക്ഷം യൂണിറ്റ് വൈദ്യുതി. ഈ കണക്ക് നിലവില്‍ മാത്രം മറികടന്നുവെന്ന് വ്യക്തമാകുമ്പോള്‍ വരാനിരിക്കുന്ന വൈദ്യുതി ക്ഷാമം വ്യക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: