കൊച്ചി: മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനു വ്യവസ്ഥകള്‍ വ്യക്തമാക്കി 2017 ഫെബ്രുവരി ഒന്നിനിറക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. നടപടികള്‍ സങ്കീര്ണ്ണമാക്കിയതിനെതിരെ ആലപ്പുഴ തലവടി സൗത്ത് സ്വദേശിനിയായ രണ്ടു വയസ്സുകാരിക്കു വേണ്ടി പിതാവ് അനില്‍കുമാര്‍ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വേണ്ടി 2017 മുതല്‍ ദാതാവിനെ കാത്തിരിക്കുകയാണ് ഹര്‍ജിക്കാരന്റെ മകള്‍. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് ആരോഗ്യ വകുപ്പിന്റെ 2017ലെ ഉത്തരവില്‍ ഉള്ളത്. മാത്രമല്ല നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടാക്കുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത്തരത്തില്‍ നിയമം ഉണ്ടാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനാണ് അധികാരമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ ഓഫീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടു കൂടി പരിഗണിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതി സര്‍ക്കാരിന്റെ രേഖാമൂലമുള്ള വിശദീകരണം തേടി ഹര്‍ജി നാലാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: