കൊച്ചി: അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട തുക അക്കൗണ്ടുടമയ്ക്ക് മടക്കി നല്കാന് ബാങ്കിന് ബാദ്ധ്യതയുണ്ടെന്നും ഇതില്‍ നിന്ന് ബാങ്കിന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഹൈക്കോടതി. ഇടപാടുകാരന്റെ നിക്ഷേപത്തിന് ബാങ്ക് നല്കുന്ന സുരക്ഷ കരാറിന്റെ ഭാഗമാണ്. ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രവാസി മലയാളി മീനച്ചില്‍ ളാലം സ്വദേശി പി.ടി. ജോര്‍ജിന്റെ അക്കൗണ്ടില്‍ നിന്ന് 2.41 ലക്ഷം രൂപ നഷ്ടപ്പെട്ടതു തിരികെ നല്‍കണമെന്ന പാല സബ് കോടതിയുടെ ഉത്തരവിനെതിരെ എസ്ബിഐ നല്കിയ അപ്പീലിലാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
അനധികൃതമായി പണം പിന്‍വലിക്കാന്‍ കഴിയുന്ന സാഹചര്യം ഒഴിവാക്കേണ്ടത് ബാങ്ക് അധികൃതരാണ്. നിക്ഷേപങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി വികസിത രാജ്യങ്ങളില്‍ ചട്ടങ്ങള്‍ നിലവിലുണ്ട്. അമേരിക്കയിലെ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ആക്ട് ഇതിനുദാഹരണമാണ്. ഇന്ത്യയില്‍ ആര്‍ബിഐ നല്കുന്ന നിര്‍ദേശങ്ങളാണ് നിക്ഷേപ സുരക്ഷ ഉറപ്പാക്കാന്‍ നിലവിലുള്ളത്. കോടതി പറഞ്ഞു. നിക്ഷേപത്തുകയുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് 2017 ജൂലായ് ആറിലെ സര്‍ക്കുലറില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. ഇടപാടുകാരന്റെ വീഴ്ചയില്ലാതെ പണം നഷ്ടമായാല്‍ അതിന്റെ ബാദ്ധ്യത അയാള്‍ക്കുമേല്‍ ചുമത്താനാവില്ലെന്നും ഹൈക്കോടതി പറഞ്ഞൂ.
എസ്എംഎസ് സന്ദേശം നല്കിയതുകൊണ്ടോ ഇടപാടുകാരന് കൃത്യ സമയത്ത് പ്രതികരിച്ചില്ലെന്നതുകൊണ്ടോ ബാങ്കിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. ദിവസങ്ങളോളം ഫോണ്‍ ലഭിക്കാത്ത സ്ഥിതിയുണ്ടെങ്കിലും എസ്എംഎസുകള്‍ നോക്കുന്ന സ്വഭാവം ഇല്ലെങ്കിലും ഇത്തരത്തില്‍ മുന്നറിയിപ്പ് കണക്കിലെടുക്കാനാവാതെ വരുമെന്നു കോടതി പറഞ്ഞൂ. ഇലക്ട്രോണിക് യുഗത്തില്‍ ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനം ഒരുക്കുമ്പോള്‍ ഇടപാടുകാരന് നഷ്ടമുണ്ടാക്കുന്ന തട്ടിപ്പുകള്‍ ബാധിക്കാത്ത സുരക്ഷിതമായ സംവിധാനം ബാങ്ക് ഒരുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബ്രസീലില്‍ ജോലി ചെയ്യുന്ന പി.ടി. ജോര്‍ജ് 2012 മാര്‍ച്ചില്‍ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ ബ്രസീലിലെ വിവിധ എടിഎമ്മുകളിലൂടെ ആരോ 14 തവണകളായി 2.41 ലക്ഷം രൂപ പിന്‍വലിച്ചു. ഓരോ തവണ പണം പിന്‍വലിച്ചപ്പോഴും എസ്എംഎസിലൂടെ അറിയിച്ചെന്നും കൃത്യസമയത്ത് ജോര്‍ജ് പ്രതികരിക്കാതിരുന്നതിനാലാണ് പണം നഷ്ടമായതെന്നും വാദിച്ച ബാങ്ക് അധികൃതര്‍ പണം നഷ്ടമായതിന് തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും വ്യക്തമാക്കി. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: