തളിപ്പറമ്പ്: കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ സമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്മാറുന്നതായി സിപിഎം വ്യാജപ്രചാരണം നടത്തുകയാണെന്ന് സമരനായകന് സുരേഷ് കീഴാറ്റൂര്‍. ഇത് ചിലരുടെ മോഹങ്ങള്‍ മാത്രമാണ്. ഇതിന് നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ട് പോകുമ്പോള്‍ അതിനെതിരെയുള്ള പോരാട്ടത്തില്‍ തങ്ങള്‍ മുന്നില്‍ തന്നെയുണ്ടാകുമെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
ത്രീഡി വിജ്ഞാപനം പുറത്തിറങ്ങിയതോടെ സര്‍ക്കാരാണ് ഭൂമിയുടെ അധികാരികള്‍. ഭൂരേഖകളുടെ പരിശോധനയാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇതിന് രേഖയുടെ പകര്‍പ്പും നികുതി രസീതും നല്‍കേണ്ടതില്ലെന്ന് വയല്‍ക്കിളികള്‍ തീരുമാനിച്ചിട്ടില്ല. രേഖകള്‍ നല്കിയില്ലെങ്കിലും ഭൂമിക്ക് അനുവദിച്ച തുക കോടതിയില്‍ കെട്ടിവെച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാമെന്നതുകൊണ്ടും പലരും രേഖകള്‍ നല്കിയെന്നതുകൊണ്ടും വയല്‍ക്കിളികള്‍ സമരത്തില്‍ നിന്ന് പിന്മാറിയെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. താനും തന്റെ കുടുംബക്കാരും ഇത്തരത്തില്‍ രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സുരേഷ് പറഞ്ഞു. വയല്‍ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും ആര്‍ക്ക് മുന്നിലും ആശയവും ആദര്‍ശവും പണയം വെക്കില്ലെന്നും സുരേഷ് വ്യക്തമാക്കി.
വയല്‍ക്കിളി സമരത്തെ അപഹസിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ സമരത്തില്‍ നിന്ന് പിന്മാറിയെന്ന് പ്രചരിപ്പിക്കുന്നതെന്നും സമരം തുടരുമെന്നും ഐക്യദാര്‍ഢ്യ സമിതി ചെയര്മാന് ഡോ.ഡി.സുരേന്ദ്രനാഥും പറഞ്ഞു. സമരരംഗത്തുള്ള വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ അമ്മയടക്കമുള്ള ഭൂരിഭാഗംപേരും ഭൂമി വിട്ടുനല്കുന്നതിനായുള്ള രേഖകള്‍ കൈമാറിയതായാണ് പ്രചാരണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: